
ബിഹാറിൽ ജെഡിയു നേതാവിന്‍റെ മകന്‍റെ വെടിയേറ്റ് പ്ലസ്ടു വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ നിതീഷ് കുമാർ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുഖ്യപ്രതിയെ പിടികൂടാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. കേസിൽ പൊലീസ് പിടിയിലായ രണ്ടു പേരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പ്ലസ്ടു വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ ബിഹാർ നിയമസഭാ കൗണ്‍സിൽ അംഗവും ജെഡിയു നേതാവുമായ മനോരമ ദേവിയുടെ മകനും മുഖ്യപ്രതിയുമായ റോക്കി യാദവിനെ അറസ്റ്റ് ചെയ്യാൻ പൊലീസിനു കഴിയാത്തതാണ് സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധമുയരാൻ കാരണം.
മനോരമയുടെ ഭർത്താവ് ബിന്ദി യാദവിനെയും അംഗ രക്ഷകനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും റോക്കിയെ പറ്റിയുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. ഇരുവരെയും പതിനാലു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവം നടന്ന ഗയ ജില്ലയിൽ മുഖ്യമന്ത്രി നിതീഷ് കുമാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഹർത്താൽ നടത്തിയിരുന്നു.
കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതികരിച്ചു. തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടുമെന്നും തന്‍റെ മകൻ പൊലീസിൽ കീഴടങ്ങുമെന്നും ജെഡിയു നേതാവ് മനോരമ ദേവി പറഞ്ഞു.
മഹാസഖ്യം അധികാരത്തിലേറി ആറു മാസത്തിനുള്ളിൽ ജെഡിയു ആർജെഡി നേതാക്കളുമായി ബന്ധപ്പെട്ട് അക്രമം വർദ്ധിക്കുന്നത് നിതീഷ് കുമാർ സർക്കാരിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിൽ മാത്രം 578 കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ജെഡിയു നേതാവിന്‍റെ ഭർത്താവ് ബിന്ദി യാദവും മകൻ റോക്കിയും അംഗരക്ഷകനും ചേർന്ന് ശനിയാഴ്ച്ച രാത്രിയാണ് തങ്ങൾ സഞ്ചരിച്ച കാർ മറികടന്നതിന് പത്തൊന്പതുകാരനായ ആദിത്യ സച്ദേവിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam