ഗോരഖ്പൂര്‍ ദുരന്തം അതീവ ദുഖകരം; സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മോദി

By Web DeskFirst Published Aug 15, 2017, 8:42 AM IST
Highlights


ദില്ലി: ഓക്‌സിജന്‍ കിട്ടാതെ ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ജീവന്‍ വെടിഞ്ഞ കുരുന്നകളെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 75 കുട്ടികള്‍ മരണമടഞ്ഞ ഗോരഖ്പൂര്‍ ദുരന്തം അതീവ ദുഖകരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുസ്മരണം. രാജ്യം മരിച്ചവരുടെ കുടുംബത്തോടൊപ്പമാണെന്നും ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സ്വതന്ത്ര്യത്തിനായി പോരാടിയ എല്ലാ സമര പോരാളികളെയും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ അനുസ്മരിച്ചു.

സൈന്യം എന്ത് അടിയന്തിരഘട്ടങ്ങളെയും നേരിടാന്‍ തയ്യാറാണെന്ന മുന്നറിയിപ്പും പ്രധാനമന്ത്രി നല്‍കി. തീവ്രവാദത്തിനെതിരായി ആഗോള പോരാട്ടമാണ് ഇന്ത്യ നടത്തുന്നതെന്നും ഇന്ത്യയെ കീഴ്‌പെടുത്താന്‍ കഴിയില്ലെന്നും മോദി പറഞ്ഞു. രാജ്യത്ത് എല്ലാവരും തുല്യരാണെന്നും തുല്യവസരങ്ങളുള്ള നവ ഭാരതമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷകരെ പിന്തുണയ്ക്കുന്ന നയമാണ് സര്‍ക്കാരിന്‍റേത്. എന്നാല്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തു ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാരിന്റെ നയങ്ങള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍  ഉണ്ടാക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കിട്ടു. ജിഎസ്ടി ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. സൈനികര്‍ക്കുള്ള ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. കാശ്മീരിലെ യുവാക്കള്‍ മുഖ്യധാരയിലേക്ക് വരണമെന്നും ജനാധിപത്യം അവര്‍ക്കുള്ളതാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

click me!