
ദില്ലി: പാർലമെന്റ് സ്തംഭനത്തിൽ പ്രതിഷേധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി ജെ പി എം പിമാരുടേയും ഉപവാസം ഇന്ന്. തമിഴ്നാട് സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രിയുടെ ഉപവാസം. ബിജെപി അധ്യക്ഷൻ അമിത് ഷാ കർണ്ണാടകയിലെ ഹുബ്ലിയിൽ ധർണ നടത്തും.
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം പൂർണമായും തടസപ്പെട്ടതിനെതിരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപിയുടെ പ്രതിഷേധം. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി ഒരു പ്രതിഷേധ പരിപാടിയ്ക്ക് നേതൃത്വം നൽകുന്നത്. തമിഴ്നാട്ടിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഒരുക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം അടക്കം ഔദ്യോഗിക ജോലികൾക്കു അവധി നൽകാതെയാണ് പ്രധാനമന്ത്രിയുടെ ഉപവാസം.
കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള ബിജെപി അധ്യക്ഷൻ അമിത് ഷാ ഹുബ്ലിയിൽ രണ്ട് മണിക്കൂർ ധർണ നടത്തി പ്രതിഷേധിക്കും. പ്രമേഹ രോഗത്തിന് ചികിത്സയിൽ ആയതിനാലാണ് ഉപവാസം ധർണയായത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലഖ്‌നൗവിലും നിതിൻ ഗഡ്കരി നാഗ്പൂരിലും ഉപവാസ സമരത്തിൽ പങ്കെടുക്കും. കേന്ദ്രന്ത്രിമാരും ബിജെപി എംപിമാരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപവാസമിരിക്കും.
ദളിത് വിഷയത്തിൽ സ്വന്തം എം പിമാർ തന്നെ വിമർശനം ഉന്നയിച്ച സാഹചര്യത്തിൽ പാർലമെന്റ് സ്‍തംഭനത്തിനെതിരെ പ്രതിഷേധിച്ച് പ്രതിഛായ വീണ്ടെടുക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. ഉപവാസ സമരം ഫോട്ടോയെടുക്കാനുള്ള പ്രദർശനം മാത്രമാണെന്നും മോദി സന്യാസത്തിനാണ് പോകേണ്ടതെന്നും കോൺഗ്രസ് വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam