
കൊല്ലം: കൊല്ലത്ത് ബൈക്ക് യാത്രക്കാരനെ പൊലീസുകാരന്‍ വയര്‍ലസ്സ് കൊണ്ടു മര്‍ദ്ദിച്ച സംഭവം സേനക്ക് നാണക്കേടെന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍. പൊലീസ് സേനയെ അപകീര്‍ത്തിപ്പെടുത്തുന്ന സംഭവമാണ് നടന്നത്. ഇത്തരത്തില്‍ പെരുമാറുന്നതിന് മുന്പ് ഓരോ പൊലീസുകാരനും ഗൗരവമായി ചിന്തിക്കണമെന്നും പിണറായി വിജയൻ തൃശൂരിൽ പറഞ്ഞു.
ഇന്നലെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയ മാതാവിനുള്ള പണവുമായി ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കിലെത്തിയ യുവാവിന്റെ തല പോലീസുകാരന്‍ വയര്‍ലസ് സെറ്റ് കൊണ്ട് അടിച്ചുപൊട്ടിച്ചത്. അഞ്ചുകല്ലുംമൂട് തിരുമുല്ലവാരം ഹെര്‍ക്കുലീസ് വീട്ടില്‍ സന്തോഷി(34)നാണു ഗുരുതരപരുക്കേറ്റത്. തലയ്ക്കുള്ളില്‍ രക്തസ്രാവം ഉണ്ടായതിനേത്തുടര്‍ന്ന് ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യാശുപത്രി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.
സംഭവത്തോടനുബന്ധിച്ച് എ.ആര്‍.ക്യാമ്പിലെ പോലീസുകാരന്‍ മാഷ്ബാസിനെ സസ്‌പെന്‍ഡു ചെയ്തു. സിറ്റിപോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് സസ്‌പെന്‍ഷന്‍. ആശ്രാമത്തെ ഹോമിയോ ക്ലിനിക്കില്‍ ചികിത്സയ്ക്കായെത്തിയ മാതാവ് കൈയിലുള്ള പണം തികയാത്തതിനേത്തുടര്‍ന്നു സന്തോഷിനെ വിളിക്കുകയായിരുന്നു.
അധ്യാപികയായ ഭാര്യ ജോലിക്കു പോയതിനാല്‍ രണ്ടു വയസുള്ള കുട്ടിയേയും കൂട്ടി ബൈക്കിലാണു സന്തോഷ് ആശുപത്രിയിലേക്കു തിരിച്ചത്. ആശ്രാമത്തെ ലിങ്ക് റോഡില്‍ എത്തിയപ്പോള്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍നിന്നു പ്രത്യക്ഷപ്പെട്ട പോലീസുകാരന്‍ ബെക്കിനു മുന്നിലെത്തി കൈകാട്ടി.
കുട്ടി ഒപ്പമുള്ളതിനാല്‍ പെട്ടെന്നു ബ്രേക്ക് ചെയ്യാതെ, അല്‍പം മുന്നോട്ടു മാറ്റിയാണു സന്തോഷ് ബൈക്ക് നിര്‍ത്തിയത്. തുടര്‍ന്നു സമീപമെത്തിയ ട്രാഫിക് സിവില്‍ പോലീസ് ഓഫീസര്‍ മാഷ് ബാസ് അസഭ്യം പറയുകയും വയര്‍ലസ് സെറ്റ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നു.
അടിയുടെ ആഘാതത്തില്‍ സന്തോഷും കുഞ്ഞും റോഡിലേക്കു വീണു. ഇതു കണ്ട് നാട്ടുകാര്‍ ഓടിക്കൂടി. നാട്ടുകാര്‍ കൂടിയതോടെ ട്രാഫിക് പോലീസുകാരനെ പോലീസിന്റെ െബെക്കില്‍ സ്ഥലത്തുനിന്നു മാറ്റി. ഇതില്‍ പ്രതിഷേധിച്ചു ജനം ആശ്രാമം ലിങ്ക് റോഡ് ഉപരോധിച്ചു. കൊല്ലം എ.സി.പിയും ട്രാഫിക് എസ്.ഐയും സ്ഥലത്തെത്തി.
തലപൊട്ടി രക്തം വാര്‍ന്ന സന്തോഷിനെ പോലീസ് വാഹനത്തില്‍ ആശുപത്രിയിലേക്കു മാറ്റി. ആക്രമണം നടത്തിയ പോലീസുകാരനെതിരേ നടപടിയാവശ്യപ്പെട്ടു നാട്ടുകാര്‍ ലിങ്ക് റോഡ് ഉപരോധിച്ചതോടെ ഗതാഗതം സ്തംഭിച്ചു. കെ.എസ്.ആര്‍.ടി.സി. സര്‍വീസുകളടക്കം മുടങ്ങി. സ്ഥലത്തെത്തിയ കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ സതീഷ് ബിനോ പോലീസുകാരനെതിരേ നടപടിയെടുക്കുമെന്നു നാട്ടുകാരെ അറിയിച്ചതിനേത്തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam