ഇന്ത്യ സഖ്യത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി മാറിനിൽക്കണമെന്നും മമത ബാനർജി മുഖമാകണമെന്നും മണിശങ്കർ അയ്യർ ആവശ്യപ്പെട്ടു. പ്രാദേശിക പാർട്ടികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ദില്ലി: കോൺഗ്രസ് നേതൃത്വത്തെയും രാഹുൽ ഗാന്ധിയെയും തള്ളി മുതിർന്ന നേതാവ് മണിശങ്കർ അയ്യർ രംഗത്ത്. ഇന്ത്യ സഖ്യത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി മാറിനിൽക്കണമെന്ന് മണിശങ്കർ അയ്യർ ആവശ്യപ്പെട്ടു. ഇന്ത്യ സഖ്യത്തിന്‍റെ നിലനിൽപ്പിന് മമത ബാനർജി അനിവാര്യമാണെന്നും അവരാണ് സഖ്യത്തിന്റെ മുഖമാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മമത, സ്റ്റാലിൻ തുടങ്ങിയ പ്രാദേശിക നേതാക്കൾ ഇന്ത്യ സഖ്യത്തിന് ഗുണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മമത ബാനർജി ഇല്ലാത്ത ഇന്ത്യ സഖ്യത്തിന് പ്രസക്തിയില്ലെന്നും, പ്രാദേശിക പാർട്ടികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഗുണം ചെയ്യുമെന്നും അയ്യർ കൂട്ടിച്ചേർത്തു. നേരത്തെ കേരളത്തിൽ പിണറായി സർക്കാർ തുടരുമെന്ന് അയ്യർ പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഇതിനെതിരെ എ ഐ സി സി നേതാക്കളടക്കം രംഗത്തുവന്നെങ്കിലും പിന്നോട്ടില്ല എന്ന വ്യക്തമായ സന്ദേശമാണ് അദ്ദേഹം ഇന്ന് നൽകിയത്.
പിണറായി സർക്കാരിനെ പ്രശംസിച്ച് തുടക്കം
ഇക്കഴിഞ്ഞ 15 -ാം തിയതിയായിരുന്നു പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകുമെന്ന് മുൻ കേന്ദ്രമന്ത്രിയായ മണി ശങ്കർ അയ്യർ പറഞ്ഞത്. വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് മണിശങ്കർ അയ്യർ ഇക്കാര്യം പറഞ്ഞത്. ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയായിരുന്നു വിഷൻ 2031 ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ സർക്കാർ രാജീവിയൻ സർക്കാർ എന്നടക്കം അയ്യർ അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധിയുടെ സ്വപ്നം കേരളം സാക്ഷാത്കരിച്ചു. കേരള സർക്കാർ വികേന്ദ്രീകൃത ഭരണത്തിന് ഊന്നൽ നൽകുന്നു.പഞ്ചായത്തുകളെ ഉൾക്കൊള്ളിച്ച് സർക്കാർ ഭരണം നടത്തുന്നു.പഞ്ചായത്ത് രാജ് ആക്ട് കേരളം ഏറ്റവും ഫലപ്രദമായി നടപ്പാക്കി. കേരളം ഏറ്റവും മികച്ച സംസ്ഥാനമാണ്. നല്ല നിലയിലാണ് കേരളത്തിന്റെ പ്രകടനമെന്നും അയ്യർ അഭിപ്രായപ്പെട്ടു.


