
കൊച്ചി: ദിലീപ് പോത്തന്‍ സംവിധാനം ചെയ്ത 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന സിനിമയിലെ രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ നടന്നത്. മോഷണ കേസിലെ പ്രതിയുടെ വയറിനുള്ളിലായിരുന്ന തൊണ്ടിമുതല്‍ പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ഇവിടുത്തെ പൊലീസുകാര്‍. പഴവും വെള്ളവും അങ്ങനെ പല പരീക്ഷണങ്ങളും നടത്തിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ വയറിളക്കാനുള്ള മരുന്നു തന്നെ വേണ്ടിവന്നു, തൊണ്ടിമുതല്‍ പൊലീസിന്റെ കസ്റ്റഡിയിലായി, പ്രതി റിമാന്‍ഡിലും.
മോഷ്ടിച്ച അരപ്പവന്റെ മോതിരം വിഴുങ്ങിയ കോഴിക്കോട് ഫറോക്ക് സ്വദേശി മനോജ്കുമാറിന്റെ വയറ്റില്‍നിന്നാണ് പൊലീസ് തൊണ്ടിമുതല്‍ പുറത്തെടുത്തത്. ലിസി മെട്രൊ സ്‌റ്റേഷനു സമീപത്തെ ധനകാര്യ സ്ഥാപനത്തില്‍നിന്ന് മോഷ്ടിച്ച മോതിരമാണ് പ്രതി വിഴുങ്ങിയത്. ലിസി ആശുപത്രിക്കു സമീപത്തെ കോണ്‍വെന്റില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ശേഷമാണ് പ്രതി ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുടെ ബാഗ് കൈക്കലാക്കിയത്. ബാഗില്‍നിന്നാണു പണവും മോതിരവും ഫോണും മോഷ്ടിച്ചു. ഫോണ്‍ മേനകയിലെ കടയില്‍ വിറ്റു.
സിസിടിവി ദൃശ്യങ്ങളില്‍ കുടങ്ങിയ പ്രതിയെ ലിസി മെട്രൊ സ്‌റ്റേഷനു സമീപത്തുനിന്നു തന്നെയാണ് പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ട ഉടന്‍ പ്രതി കയ്യിലുണ്ടായിരുന്ന മോതിരം വിഴുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എക്‌സ്‌റേ എടുത്തപ്പോള്‍ മോതിരം വയറിനുള്ളിലുണ്ടെന്നു കണ്ടെത്തി. മോതിരം പുറത്തെത്തിക്കുന്നതിന് ആദ്യം വെള്ളവും പഴവുമൊക്കെ കൊടുത്താണ് പൊലീസ് ശ്രമം നടത്തിയത്. പൊലീസുകാര്‍ക്ക് അറിയാവുന്ന നാട്ടുമരുന്നുകളൊക്കെ കൊടുത്തി പരീക്ഷിച്ചെങ്കിലും തൊണ്ടിമുതലായ മോതിരം പുറത്തെത്തിയില്ല. ഒടുവില്‍ വയറിളക്കാനുള്ള മരുന്നു കൊടുക്കുകയായിരുന്നു. വയറു കഴുകി കാലിയായതോടെ മോതിരം പുറത്തേക്കു വന്നു. കോടതിയില്‍ ഹാജരാക്കിയ മനോജ്കുമാറിനെ റിമാന്‍ഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam