
ബാഴ്സിലോണയിൽ പൊലീസുകാരും സ്വാതന്ത്ര്യ വാദികളും തമ്മിൽ ഏറ്റുമുട്ടി. കറ്റലോണിയ ഹിതപരിശോധനയുടെ ഒന്നാം വാർഷിക ആഘോഷത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ഏറ്റുമുട്ടൽ. പ്രതിഷേധക്കാർ വിവിധ നിറങ്ങൾ പൊലീസുകാരുടെ മേൽ വാരി വിതറി വ്യത്യസ്തമായ പ്രതിഷേധവുമായാണ് രംഗത്തെത്തിയത്.
കഴിഞ്ഞ വർഷം നടന്ന ജനഹിതപരിശോധന അടിച്ചമർത്തിയ ഉദ്യോഗസ്ഥരെ ബഹുമാനിക്കുന്നതിനായി സ്പെയിനിലെ പൊലീസ് യൂണിയൻ സംഘടിപ്പിച്ച മാർച്ചിനെതിരെ പ്രതിഷേധവുമായാണ് ആയിരക്കണക്കിന് ആളുകൾ ബാർസലോണ തെരുവിലിറങ്ങിയത്. ബാഴ്സലോണ പ്രാദേശിക പൊലീസിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 6000ത്തോളം ആളുകളാണ് ബാഴ്സലോണയിലെ തെരുവുകളിൽ പ്രതിഷേധം സംഘടിപ്പിച്ചത്. മാർച്ചിൽ പങ്കെടുക്കുന്നതിനായി 3000 സ്പാനിഷ് പൊലീസ് ഓഫീസർമാരാണ് എത്തിയത്.
പ്രതിഷേധക്കാർ വിവിധ നിറങ്ങൾ പൊലീസുക്കാരുടെ മേൽ വിതറി. ഹോളി ആഘോഷങ്ങളുടെ മാതൃകയിലാണ് നിറങ്ങൾ വാരി വിതറിയത്. തുടർന്ന് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കുന്നതിനായി പൊലീസ് ലാത്തി വീശുകയായിരുന്നു. സംഭവത്തിൽ ആറ് പൊലീസ് അറസ്റ്റ് ചെയ്തു. 14ഒാളം പേരെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ ഇത് കൊണ്ടൊന്നും പ്രതിഷേധം അവസാനിക്കുന്നില്ല. പ്രതിഷേധക്കാർ തങ്ങളുടെ യഥാർത്ഥ ആവശ്യം ഉന്നയിച്ച് വീണ്ടും രംഗത്തെത്തി. ആഭ്യന്തരമന്ത്രി മൈക്കൽ ബോച്ച് രാജിവയ്ക്കുക എന്ന മുദ്രാവാക്യം തെരുവുകളിൽ മുഴങ്ങി.
2017 ഒക്ടോബർ ഒന്നിനാണ് സ്‌പെയിനില്‍ നിന്ന് സ്വതന്ത്രമായി സ്വന്തം രാഷ്ട്രമായി മാറണമെന്ന് 90 ശതമാനം കാറ്റലോണിയക്കാരും ഹിതപരിശോധനയിൽ വിധിയെഴുതിയതായി അധികൃതര്‍ അറിയിച്ചത്. 22 ലക്ഷം വോട്ടര്‍മാരാണ് അന്ന് ഹിതപരിശോധനയില്‍ പങ്കെടുത്തത്. (42 ശതമാനം പോളിംഗ്) സ്വതന്ത്ര രാഷ്ട്രമാകാനുള്ള അവകാശപ്പോരാട്ടത്തില്‍ കാറ്റലോണിയ ജയിച്ചതായാണ് റീജിയണല്‍ പ്രസിഡണ്ട് കാള്‍സ് പിഗ്‌ഡെമോണ്ട് അന്ന് പ്രഖ്യാപിച്ചത്.
എന്നാല്‍, ഹിതപരിശോധന നിയമപരമല്ലെന്നും ചിലരെല്ലാം ചേര്‍ന്ന് കാറ്റലോണിയക്കാരെ വഞ്ചിക്കുകയാണെന്നുമായിരുന്നു സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റെജോയ്‌യുടെ നിലപാട്. 2010ജൂലൈയിൽ സ്‌പെയിന്‍ ഭരണഘടനാ കോടതി കാറ്റലോണിയന്‍ സ്വയംഭരണാധികാരം നിയമപരമല്ലെന്ന് വിധിച്ചിരുന്നു. കാറ്റലോണിയ രാഷ്ട്രത്തിന് നിയമസാധുതയില്ലെന്നും കോടതി അന്ന് വ്യക്തമാക്കി.
ഈ വിധിയുടെ ചുവടുപിടിച്ചാണ് 2014ൽ 80 ശതമാനത്തിലേറെപ്പേരും കാറ്റലോണിയൻ സ്വാതന്ത്ര്യത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയ ഹിതപരിശോധന അംഗീകരിക്കാനാവില്ലെന്ന് സ്പാനിഷ് ഭരണകൂടം വ്യക്തമാക്കിയത്. ഭരണകൂടത്തിന്‍റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധ സമരങ്ങൾ നടന്നുവരുന്നതിനിടെയാണ് 2017ൽ വീണ്ടും ഹിതപരിശോധന നടന്നത്. ഈ ഹിത പരിശോധനയിലാണ് 90 ശതമാനം ജനങ്ങൾ കാറ്റലോണിയൻ സ്വാതന്ത്ര്യത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയെന്ന് അധികൃതർ അവകാശപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam