ശബരിമലയിലെ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ്; വേണ്ടെന്ന് തഹസിൽദാർ; തീരുമാനം വൈകിട്ടോടെ

By Web TeamFirst Published Nov 22, 2018, 4:45 PM IST
Highlights

സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. നിരോധനാജ്ഞ പിൻവലിക്കാമെന്നാണ് റാന്നി തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകിയത്.

പത്തനംതിട്ട: ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട എസ്പി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. നിരോധനാജ്ഞ നീട്ടുമോയെന്ന കാര്യത്തില്‍ തീരുമാനം ഇന്ന് വൈകിട്ട് അറിയും. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. 

അതേസമയം എരുമേലിയിലും നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. 14 ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടണമെന്നാണ് പൊലീസിന്‍റെ ആവശ്യം. എന്നാല്‍ സന്നിധാനത്ത് സംഘര്‍ഷ സാധ്യത ഇല്ലാത്ത സാഹചര്യത്തില്‍ നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് റാന്നി തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഇന്ന് ഗവര്‍ണറെ നേരിട്ട് കണ്ട് വിശദീകരണവും നല്‍കി. ഭക്തരെ തടയുന്ന തരം നിരോധനാജ്ഞ സന്നിധാനത്ത് ഇല്ലെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. 

ഇന്നലെ ചില നാമ പ്രതിഷേധങ്ങൾ നടന്നെങ്കിലും സന്നിധാനം പൊതുവെ ശാന്തമാണ്. മാസ പൂജ സമയത്തോ ചിത്തിര ആട്ട വിശേഷ സമയത്തോ കണ്ട പ്രതിഷേധങ്ങൾ നിലവിൽ അവിടെയില്ല. ഈ സാഹചര്യത്തിലാണ് ശബരിമലയിൽ നിരോധനാജ്ഞ തുടരേണ്ട സാഹചര്യമില്ലെന്ന റിപ്പോർട്ട് റാന്നി തഹസിൽദാർ കളക്ടർക്ക് നൽകിയിരിക്കുന്നത്. 


 

click me!