രാവിലെ 10.30ഓടെയാണ് എറണാകളും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് കുറ്റപത്രം നല്കിയത്. മാനഭംഗം നടത്തണമെന്ന ഉദ്ദേശ്യത്തോടെ വന്ന പ്രതി, ഇത് ചെറുത്ത ജിഷയെ കത്തി കൊണ്ട് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നു. ഇതിന് ശേഷം ഉച്ചക്ക് ആലുവ റൂറല്‍ എസ്.പി, പി.എന്‍ ഉണ്ണിരാജന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം മാധ്യമങ്ങല്‍ക്ക് മുന്നിലെത്തി. കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് പല വിഷയങ്ങളും കെട്ടുകഥകള്‍ മാത്രമാണെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. പല്ലിന് വിടവുള്ളയാണ് പ്രതിയെന്ന ആദ്യ നിഗമനം തെറ്റായിരുന്നു. തുണിയുടെ മുകളില്‍ കടിച്ചാല്‍ മുഴുവന്‍ പല്ലുകളുടേയും പാട് വരണമെന്നില്ലെന്നാണ് വിശദീകരണം.
മാനഭംഗം ലക്ഷ്യമിട്ട് ജിഷയുടെ വീട്ടിലെത്തിയ പ്രതി, സ്ഥിരം മദ്യപാനിയായതു കൊണ്ടാണ് മദ്യക്കുപ്പിയുമായി എത്തിയത്. കത്തി ധൈര്യത്തിന് കൈയില്‍ വെച്ചതാണ്. അനാറുല്‍ ഇസ്ലാം എന്ന പേരില്‍ ഒരു സുഹൃത്ത് പ്രതിക്കില്ല. ജിഷ തലയിണക്കിടയില്‍ വാക്കത്തിവെച്ച് ഉറങ്ങിയത് ഏതെങ്കിലും ഭീഷണി ഉള്ളതു കൊണ്ടായിരുന്നില്ല. സാധാരണ സ്‌ത്രീകല്‍ സുരക്ഷിതത്വത്തിനായി ഇങ്ങിന ചെയ്യാറുണ്ട്. കൊല നടന്ന ദിവസം ജിഷ പുറത്ത് പോയിട്ടില്ല. അയല്‍പ്പക്കത്തെ കടയില്‍ നിന്ന് ലഭിച്ച വീഡിയോയിലുള്ളത് ജിഷയാണോയെന്ന് വ്യക്തമല്ല. വീട്ടിലുള്ള ഭക്ഷണം മാത്രമാണ് ജിഷ കഴിച്ചത്. പ്രതിക്ക് ജിഷയുടെ പേര് പോലും അറിയില്ലായിരുന്നുവെന്നും കണ്ടുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും എസ്.പി ഉണ്ണിരാജന്‍ വിശദീകരിച്ചു.
അമീറിനെ തൂക്കിക്കൊല്ലുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു എന്നായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചപ്പോഴുള്ള, ജിഷയുടെ അമ്മ രാജേശ്വരിയുടെ പ്രതികരണം. വരുന്ന ചൊവ്വാഴ്ചയാണ് കേസ് കോടതി പരിഗണിക്കുന്നത്.