
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാത്രം 81 പേര്‍ക്ക് പൊലീസ് സുരക്ഷ. 15 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ 27 പേര്‍ക്കും 27 ജുഡീഷ്യല്‍ ഒാഫീസര്‍മാര്‍ക്കുമാണ് തലസ്ഥാനത്ത് പൊലീസ് സുരക്ഷയുള്ളത്. പൊലീസ് തയ്യാറാക്കിയ പട്ടിക ഏഷ്യാനെറ്റഅ ന്യൂസിന് ലഭിച്ചു.
പൊലീസുകാരെ അംഗരക്ഷകരാക്കി കൊണ്ടുനടക്കുന്നവരിൽ ഭൂരിപക്ഷവും മുൻ ജനപ്രതിനിധികളാണ്. ഇതിൽ എംഎല്‍എ സ്ഥാനം ഒഴിഞ്ഞിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞവർ പോലും ഉണ്ട്. നിയമനങ്ങളിൽ പലതും ചട്ടങ്ങൾ ലംഘിച്ചാണെന്നും വ്യക്തമാകുന്നു. പി പി തങ്കച്ചന് അംഗരക്ഷകരെ അനുവദിച്ച കാലയളവ് കഴിഞ്ഞിട്ടും ഇദ്ദേഹം കൂടെയുളള 2 പൊലീസുകാരെ തിരിച്ചയച്ചിട്ടില്ല. എം പി ആന്‍റോ ആൻറണി, മുൻമന്ത്രി കെ സി ജോസഫ്, തുടങ്ങിയവരും അംഗരരക്ഷകരെ മടക്കിയിട്ടില്ല. കെ എം മാണിയുടെ കൂടെയുള്ളവരിൽ നിന്ന് 2 പേരെ തിരികെ ചോദിച്ചിട്ടും കൊടുത്തില്ല. സിപിഎം നാദാപുരം ഏരിയ സെക്രട്ടറി പി പി ചാത്തുവിനും നിലവിൽ 2 പേരുടെ കാവലുണ്ട്.
കേരളത്തിലെ ഒരുപാട് എംഎല്‍എമാർക്കും മുൻ മന്ത്രിമാർക്കും ഇങ്ങനെ കൂട്ടിന് പൊലീസുണ്ട്. മുൻ എംഎല്‍എ സെൽവരാജ്, കെ വി തോമസ്, പി വി അൻവർ, വി കെ ഇബ്രാഹിം കുഞ്ഞ്,മുല്ലപ്പള്ളി രാമചന്ദ്രൻ, വയലാർ രവി, കൊടുക്കുന്നിൽ സുരേഷ് ഇങ്ങനെ നീളുന്നു ആ പട്ടിക. ഇവർക്കെല്ലാം സുരക്ഷാ ഭീഷണിയുണ്ടെന്നാണ് ഔദ്യോഗിക രേഖ. Z, Z PLUS തുടങ്ങിയ ദേശീയ തലത്തിലെ സുരക്ഷാ കാറ്റഗറിക്ക് പുറമേ കേരളം സ്വന്തമായി തട്ടിക്കൂട്ടിയ A, B, C എന്നീ കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് ഇത് സംഘടിപ്പിക്കുന്നത്.
ഇങ്ങനെ അനുവദിക്കുമ്പോഴും പ്രൊബേൽ ഡിക്ലയർ ചെയ്യാത്തവർ, ആംഡ്പോലീസ് എസ് ഐ മാർ, പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്യുന്നവർ എന്നിവരെയോന്നും നിയോഗിക്കരുതെന്നാണ് ചട്ടം. പക്ഷെ നേതാവിന് ബോധിക്കുന്ന ആൾ എന്നത് മാത്രമാണ് മാനദണ്ഡമെന്നതിനാല്‍ ഈ ചട്ടം നേതാക്കന്മാര്‍ പാലിക്കാറില്ല. പോലീസിൽ നിന്ന് അംഗരക്ഷകരേ അനുവദിക്കുമ്പോൾ അവർ ട്രെയിനികളോ, ആംഡ് പൊലീസ് എസ് ഐ മാരെയോ ആകരുതെന്ന് 3 വർഷം മുൻപ് കർശനിർദ്ദേശം അവഗണിച്ചാണ് മിക്ക നിയമനങ്ങളും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam