മണ്‍വിളയിലെ തീപിടിത്തം അട്ടിമറിയെന്ന് സൂചന

By Web TeamFirst Published Nov 10, 2018, 9:07 AM IST
Highlights

കമ്പനിയിലെ രണ്ട് ജോലിക്കാരുടെ ശമ്പളം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വെട്ടിക്കുറച്ചിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതിലൊരാള്‍ കടയില്‍നിന്ന് ലൈറ്റര്‍ വാങ്ങിയെന്നാണ് സൂചന. പ്ലാസ്റ്റിക് കൂട്ടിയിട്ട സ്ഥലത്ത് ഇവരെ കണ്ടിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്ക് വ്യവസായ ശാലയില്‍ ഉണ്ടായ തീപിടുത്തം അട്ടിമറിയെന്ന് സംശയം. സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. അന്വേഷണ സംഘം പ്രാഥമിക അന്വേണത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളഞ്ഞിരുന്നുവെങ്കിലും ഇന്നലെ രാത്രിയോടെ അട്ടിമറിയാണെന്ന് സൂചന ലഭിക്കുകയായിരുന്നു. 

ഇന്നലെയോടെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ കമ്പനിയിലെ രണ്ട് ജോലിക്കാരുടെ ശമ്പളം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വെട്ടിക്കുറച്ചിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളുടെ 3000 രൂപയാണ് വെട്ടിക്കുറച്ചത്. തുടര്‍ന്ന് ഇവര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. 

ഇതിലൊരാള്‍ കടയില്‍നിന്ന് ലൈറ്റര്‍ വാങ്ങിയെന്നാണ് സൂചന. പ്ലാസ്റ്റിക് കൂട്ടിയിട്ട സ്ഥലത്ത് ഇവരെ കണ്ടിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി പരിശോധനയില്‍ ആണ് ഇവരെ കുറിച്ചുള്ള സംശയം അന്വേഷണ സംഘത്തിന് ഉണ്ടായത്.

മാത്രമല്ല, ജോലിയില്‍നിന്ന് പിരിച്ചുവിട്ട മൂന്ന് പേരെയും അപകട ദിവസം കമ്പനി പരിസരത്ത് കണ്ടതായും വിവരമുണ്ട്. കസ്റ്റഡിയിലെടുത്ത രണ്ട് പേരെയും ചോദ്യം ചെയ്ത് വരികയാണ്. അതേസമയം ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ എന്നാണ് പൊലീസ് പറയുന്നത്. 

click me!