
എറണാകുളം: പ്രളയ ബാധിതമേഖലകളിൽ നിന്നുള്ള മാലിന്യം പുഴയിലേക്കും ജലാശയങ്ങളിലേക്കും തള്ളുന്നതിനെതിരെ കർശന നടപടിയുമായി എറണാകുളം റൂറൽ പൊലീസ്. മലയാറ്റൂർ പാലത്തിൽ വന്നടിഞ്ഞ മാലിന്യം പെരിയാറിലേക്ക് തള്ളിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. നനഞ്ഞ് കുതിർന്ന കിടക്കകൾ,പ്ലാസ്റ്റിക് പാത്രങ്ങൾ തുടങ്ങി ഇലക്ട്രോണിക് മാലിന്യങ്ങൾ വരെ പുഴയിലേക്ക് ഒഴുക്കി വിടുന്നവർക്കെതിരെയാണ് നടപടി.
വീടുകളും,കച്ചവട സ്ഥാപനങ്ങളിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യം ശേഖരിക്കുന്നത് കാര്യക്ഷമമല്ലെന്ന് പരാതിയുയർന്നിരുന്നു. ഇതോടെ ചിലയിടങ്ങളിൽ ആളുകൾ മാലിന്യം പുഴയിലേക്ക് തള്ളാനും തുടങ്ങി. ഇത്തരം നടപടികൾ തടയുന്നതിന് പ്രളയബാധിത മേഖലകളിൽ കർശന നിരീക്ഷണം തുടരാനാണ് പൊലീസ് തീരുമാനം .പ്രളയത്തിന് തൊട്ടടുത്ത ദിവസം പുഴയിൽ നിന്നുള്ള മാലിന്യം മലയാറ്റൂർ പാലത്തിൽ വന്നിടിഞ്ഞ് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. എന്നാൽ മാലിന്യം നീക്കം ചെയ്ത നാട്ടുകാർ ഇത് തിരിച്ച് പുഴയിലേക്ക് തന്നെ ഒഴുക്കി.
മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ സൗകര്യമില്ലാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ പ്രതിസന്ധിയിലാണ്. എന്നാൽ എത്രയും വേഗം മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ പ്രളയ ദുരന്തത്തിന് ശേഷം സാംക്രമിക രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയുണ്ടെന്നാണ് നാട്ടുകാർ പങ്ക് വയ്ക്കുന്ന ആശങ്ക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam