പത്തനംതിട്ട: പത്തനംതിട്ടയിലെ നാല് പൊലീസ് സ്റ്റേഷനുകളാണ് പ്രളയത്തിൽ മുങ്ങിപ്പോയത്. ഈ സ്റ്റേഷനുകൾ വീണ്ടും പ്രവർത്തിച്ച് തുടങ്ങിയെങ്കിലും സൂക്ഷിച്ചിരുന്ന രേഖകൾ ഉൾപ്പെടെ എല്ലാം നശിച്ചു. സ്റ്റേഷനുകൾ വൃത്തിയാക്കാൻ സ്റ്റുഡന്‍റ് പൊലീസും രംഗത്തുണ്ട്. ആറന്മുള , കോയിപ്രം, പുളിക്കീഴ് , പന്തളം എന്നീ പൊലീസ് സ്റ്റേഷനുകളായിരുന്നു പ്രളയത്തിൽ അകപ്പെട്ടത്. ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് ആറന്മുളയിലാണ്. സ്റ്റേഷനിലെ ജീപ്പ് വെള്ളത്തിൽ ഒഴുകി പോയി. വിവിധ കേസുകളിലായി പിടിച്ചിട്ടത് അടക്കം 6 കാറുകൾ നശിച്ചു.
കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളെല്ലാം ഉപയോഗശൂന്യമായി. സ്റ്റേഷൻ പ്രവർത്തനം പുനരാരംഭിച്ചപ്പോൾ ആദ്യമെത്തിയ കേസ് പ്രളയ മേഖലകളിൽ മോഷണം നടക്കുന്നുവെന്നാണ്. പരാതി നൽകിയ ആളുടെ വാഹനത്തിൽ തന്നെ കേസ് അന്വേഷിക്കാൻ പോകേണ്ട അവസ്ഥയിലാണ് പൊലീസുകാരിപ്പോൾ. ചെളി അടഞ്ഞ് കൂടിയ കോയിപ്രം പൊലീസ് സ്റ്റേഷൻ ശുചീകരിച്ചത് സ്റ്റുഡന്‍റസ് പൊലീസ് സംഘമാണ്.
സമീപത്തെ സ്കൂളിലെ എസ്.പി.സി അംഗങ്ങൾ രണ്ട് ദിവസം കൊണ്ടാണ് സ്റ്റേഷൻ പൂർണമായും വൃത്തിയാക്കിയെടുത്തത്. സ്വന്തം വീടുകളിൽ ചെളി അടിഞ്ഞ് കയറാൻ പോലും പറ്റാത്ത അവസ്ഥയിലായിരിക്കെയാണ് വിദ്യാർത്ഥികളിൽ പലരും തങ്ങളുടെ പൊലീസ് സ്റ്റേഷൻ വൃത്തിയാക്കാനെത്തിയത്. മറ്റു രണ്ട് പൊലീസ് സ്റ്റേഷനുകളിലും കാര്യമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam