കണ്ണൂര്‍: കണ്ണൂരിൽ രാഷ്ട്രീയ സംഘർഷങ്ങൾ തടയാനെന്ന പേരിൽ പൊതു സ്ഥലങ്ങളിലെ പ്രചാരണ വസ്തുക്കള്‍ പിടിച്ചെടുക്കുന്നത് അംഗീകരിക്കില്ലെന്ന് സിപിഎം. കേരളത്തെക്കുറിച്ച് അറിയാത്ത ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇത്തരം തീരുമാനങ്ങൾക്ക് പിന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ പറഞ്ഞു. അതിനിടെ പാനൂർ പെരിങ്ങളത്തുണ്ടായ സിപിഎം-ലീഗ് സംഘർഷത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ഓഫീസുകൾക്കും വീടുകൾക്കും നേരെ ബോംബേറുണ്ടാകുകയും ചെയ്തു.
കൊടിമരങ്ങളുടെയും പോസ്റ്ററുകളുടെയും പേരിലുടലെടുക്കുന്ന സംഘർഷങ്ങൾ കൊലപാതകങ്ങളിലെത്തുന്നത് തടയാൻ, പൊതുസ്ഥലത്തെ പ്രചാരണ വസ്തുക്കൾ പിടിച്ചെടുത്ത് കേസെടുക്കാനായിരുന്നു കണ്ണൂർ എസ്.പിയുടെ തീരുമാനം. ഇതനുസരിച്ച് ഇലക്ട്രിക് പോസ്റ്റുകളിലെ പ്രചാരണം ഒഴിവാക്കാമെന്ന് സമ്മതിച്ചെങ്കിലും പൊതുസ്ഥലത്തെ പ്രചാരണങ്ങൾ തുടരുമെന്നാണ് സിപിഎം നിലപാട്.
മട്ടന്നൂരിലടക്കം സംഘർഷം ഉടലെടുത്തത് കൊടിമരങ്ങളുടെ പേരിലായിരുന്നു. പെരിങ്ങളത്ത് ഇന്നലെ രാത്രി സംഘർഷത്തിൽ പരിക്കേറ്റ നാല് ലീഗ് പ്രവർത്തകർ ചികിത്സയിലാണ്. സിപിഎം - ലീഗ് ഓഫീസുകൾ രാത്രിയിൽ തകർക്കപ്പെട്ടു. മുസ്ലിംലീഗ് പ്രവർത്തകൻ അബ്ദുള്ളയുടെ വീട്ന് നേരെ ബോംബെറിഞ്ഞു. പ്രദേശത്ത് ഇരുപാർട്ടികളും ഹർത്താൽ നടത്തിയതോടെ വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്.