
കണ്ണൂര്‍: യൂത്ത് കോൺഗ്രസ് നേതാവ് കണ്ണൂർ എടയന്നൂർ സ്വദേശി ശുഹൈബിന്റെ കൊലപാതകം സിപിഎം പ്രവർത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആർ. കേസന്വേഷണത്തിന്റെ ഭാഗമായി മൂപ്പത് പേരെ മട്ടന്നൂർ പൊലീസ് ചോദ്യം ചെയ്തു. എടയന്നൂരിനടുത്ത് തെരൂരില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. തെരൂരിലെ സുഹൃത്തിന്റെ തട്ടുകടയില്‍ തിങ്കളാഴ്ച രാത്രി 11.30 ഓടെ ചായകുടിക്കുന്നതിനിടെ വാനിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ശുഹൈബിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ഇരുകാലുകളിലും മാരകമായി വെട്ടേറ്റ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകും വഴി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. അതേസമയം ആയുധമെടുക്കാൻ സിപിഎം നിർബന്ധിക്കരുതെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ . സഹിഷ്ണുത ദൗർബല്യമായി കാണരുത് . ആയുധമെടുക്കുന്നവരോട് ആയുധമെടുക്കാതെ കോൺഗ്രസ് പോരാടുമെന്നും കെ.സുധാകരൻ .
നേരത്തെ തീവ്രവാദി സംഘടനകൾ പോലും പ്ലാൻ ചെയ്യാത്ത രീതിയിൽ പ്ലാൻ ചെയ്ത് സിപിഎം കില്ലർ ഗ്രൂപ്പുകൾ കൊലപാതകം നടത്തുന്നെന്ന് വി.ഡി.സതീശൻ . പി.ജയരാജൻ അറിഞ്ഞുകൊണ്ടാണ് ശുഹൈബിന്റെ കൊലപാതകം നടന്നതെന്നും സതീശൻ ആരോപിച്ചു. അക്രമത്തിൽ പങ്കില്ലെന്നത് സിപിഎമ്മിന്റെ സ്ഥിരം പല്ലവിയാണ്. പിണറായി വിജയൻ അറിയാതെയാണ് ശുഹൈബിനെ കൊന്നതെങ്കിൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പി.ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam