
മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടിന്‍റെ മലപ്പുറം എടവണ്ണപ്പാറയിലെ നെസ്റ്റ് വില്ലേജും പൊലീസ് നിരീക്ഷണത്തില്‍. മതപരിവര്‍ത്തനം കഴിഞ്ഞവരെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിന്, അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷമാണ് പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്.
അഭിമന്യു വധത്തിലെ പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കാനിടയുണ്ടെന്ന ഇന്‍റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് വാഴക്കാട് പൊലീസ് നെസ്റ്റ് വില്ലേജ് നിരീക്ഷിക്കുന്നത്. സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധനക്കായി വാങ്ങിയിട്ടുണ്ടെന്ന് വാഴക്കാട് പൊലീസ് അറിയിച്ചു. നേരത്തെ ഹാദിയ കേസുമായി ബന്ധപ്പെട്ട് സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.
ഹാദിയയെ ഇവിടെ പാര്‍പ്പിച്ചിരുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. എന്നാല്‍ കേന്ദ്രത്തിലെ അന്തേവാസികളുടെ രജിസ്റ്ററില്‍ ഹാദിയയുടെ പേരുണ്ടായിരുന്നില്ല. എന്‍ഐഎയും സ്ഥാപനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എടവണ്ണപ്പാറയിലെ മണ്ണാര്‍ക്കുഴിയെന്ന ഉള്‍ഗ്രാമത്തിലാണ് നെസ്റ്റ് വില്ലേജ് സ്ഥിതി ചെയ്യുന്നത്.
ഏഴ് വീടുകളും പള്ളിയും ചേര്‍ന്ന കേന്ദ്രമാണ് നെസ്റ്റ് വില്ലേജ്. പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നസ്റുദ്ദീന്‍ എളമരത്തിന്‍റെ മേല്‍നോട്ടത്തിലാണ് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം. പോപ്പുലര്‍ ഫ്രണ്ടിന്‍റെ തന്നെ കീഴിലുള്ള സത്യസരണയില്‍ മതപരിവര്‍ത്തനം നടത്തിയ ശേഷം വീടുകളിലേക്ക് തിരികെ പോകാന്‍ പറ്റാത്തവരെയാണ് ഈ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam