ട്രംപുമായുള്ള ലൈംഗിക ബന്ധം പരസ്യപ്പെടുത്തിയ പോണ്‍ താരം അറസ്റ്റില്‍

By Web DeskFirst Published Jul 12, 2018, 2:44 PM IST
Highlights
  • ട്രംപുമായുള്ള ലൈംഗിക ബന്ധം പരസ്യപ്പെടുത്തിയ പോണ്‍ താരം അറസ്റ്റില്‍
  • അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് താരത്തിന്‍റെ അഭിഭാഷകന്‍

ന്യൂയോര്‍ക്ക്:  അമേരിക്കന്‍ പ്രസി‍ഡന്റ് ഡൊണാൾഡ് ട്രംപുമായി പ്രേമ ബദ്ധത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തിയ പോണ്‍ താരം സ്റ്റോമി ഡാനിയേലിനെ അറസ്റ്റ് ചെയ്തു. സ്‌റ്റേജില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ കസ്റ്റമറെ ശരീരത്തില്‍ തൊടാന്‍ അനുവദിച്ചെന്ന ആരോപണത്തിലാണ് അറസ്റ്റ്. നടിയുടെ അഭിഭാഷകനായ മൈക്കിൾ അവെനാറ്റി ഇക്കാര്യം ട്വിറ്ററിലൂടെ  സ്ഥിരീകരിച്ചു.

സ്ട്രിപ്പറായി ജോലി ചെയ്യുന്ന സ്റ്റോമി ഡാനിയേലിനെ ഒഹിയോവിലുള്ള ഒരു ക്ലബ്ബില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്. ഒഹിയോവിലെ കമ്മ്യൂണിറ്റി ഡിഫന്‍സ് ആക്ട് നിയമപ്രകാരം സ്ട്രിപ്പറെ തൊടുന്നതിന് നിരോധനമുണ്ട്. സ്റ്റോമിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നും ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കുമെന്നും  മൈക്കല്‍ അവെനാറ്റി വ്യക്തമാക്കി. 

ട്രംപുമായുള്ള ലൈംഗിക ബന്ധം പരസ്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് വെളിപ്പെടുത്തി സ്റ്റോമി മാസങ്ങള്‍ക്ക് മുമ്പ് രംഗത്തെത്തിയിരുന്നു. മകളുമൊത്ത് ഫിറ്റ്‌നസ് ക്ലാസില്‍ പോയതായിരുന്നു. അവിടെ വച്ചാണ് അജ്ഞാതനായ ഒരാള്‍ തന്നെ ഭീഷണിപ്പെടുത്തിയത്. തന്റെ അടുത്തേക്ക് നടന്നു വന്ന അയാള്‍ ട്രംപിനെ വിട്ടേക്കണമെന്നും അടുത്തിരിക്കുന്ന മകളെ ഒന്ന് നോക്കിയതിന് ശേഷം തന്നെ ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നും സ്റ്റോമി അന്ന് പറഞ്ഞിരുന്നു

സുന്ദരിയായ മകളല്ലേ, അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് മകള്‍ക്ക് നാണക്കേടാണ് എന്നായിരുന്നു അയാളുടെ ഭീഷണി എന്നും സ്‌റ്റോമി ഒരു അഭിമുഖത്തിലാണ് വ്യക്തമാക്കിയത്. അത് കേട്ടതും തന്റെ കൈകള്‍ വിറച്ച് തുടങ്ങി. എന്ത് ചെയ്യണമെന്ന് അറിയാതെയായി. ഭയന്നുപോയി താനെന്നും സ്‌റ്റോമി ഓര്‍ത്തെടുത്തിരുന്നു.

2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ലൈംഗിക ബന്ധം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടുള്ള ട്രംപിന്റെ കരാറില്‍ സ്റ്റോമി ഒപ്പുവച്ചത്. 130000 ഡോളര്‍ ആണ് അതിനായി സ്‌റ്റോമിയ്ക്ക് ട്രംപ് നല്‍കിയത്. സ്റ്റോമി തന്റെ ജീവിതകഥ പ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുന്നതുവരെ  ഇരുവര്‍ക്കുമിടയില്‍ ഇത്തരമൊരു കരാര്‍ ഉണ്ടായിരുന്നില്ല.

അതേസമയം നേരത്തേ സ്‌റ്റോമിയെയും ട്രംപിനെയും ചേര്‍ത്ത് വാര്‍ത്തകള്‍ പരന്നിരുന്നു. സ്റ്റോമിയുമായുള്ള ബന്ധം ഒതുക്കി തീര്‍ക്കാന്‍ ട്രംപ് പണം നല്‍കി എന്നത് വിവാദമായിരുന്നു.  സ്റ്റോമി ഡാനിയലിന് ട്രംപ് നല്‍കിയത് അദ്ദേഹത്തിന്റെ സ്വന്തം പണമാണെന്ന് വ്യക്തമാക്കി അഭിഭാഷകന്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപിനെതിരെ സ്റ്റോമി ഡാനിയേല്‍ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. നടി പരസ്യമായി രംഗത്ത് എത്തിയതോടെ ഇത് തടയുന്നതിനായി കോഹന്‍ പണം നല്‍കിയതായും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

click me!