
ദില്ലി: ജുഡീഷ്യല്‍ ആക്ടിവിസം നിയന്ത്രിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മുന്നറിയിപ്പ്.. അധികാരത്തിലെ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് എല്ലാവരുടേയും കടമയാണെന്നും സുപ്രീം കോടതി ജഡ്ജിമാരുടെ യോഗത്തില്‍ രാഷ്ട്രപതി പറഞ്ഞു. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ രണ്ടഭിപ്രായം പാടില്ലെന്ന് ജഡ്ജിമാരുടെ യോഗത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ അഭിപ്രായപ്പെട്ടു.
മധ്യപ്രദേശിലെ ഭോപ്പാലില്‍ തുടരുന്ന സുപ്രീം കോടതി ജഡ്ജിമാരുടെ യോഗത്തിലാണ് ജുഡീഷ്യല്‍ ആക്ടിവിസത്തിനെതിരെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രംഗത്തെത്തിയത്. ജുഡീഷ്യല്‍ ആക്ടിവിസം ജനാധിപത്യവ്യവസ്ഥയെ തകര്‍ത്തുകളയുന്ന രീതിയിലേക്ക് വളര്‍ന്നു വരരുതെന്നും അധികാര വിനിയോഗത്തിലെ സന്തുലിതാവസ്ഥ നിലനിര്‍ത്തണമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
ജനാധിപത്യത്തിലെ ഓരോ ഘടകങ്ങളും അതിന്റേതായ പ്രധാന്യമുണ്ടെന്നും ഒന്ന് മറ്റൊന്നിന്റെ അധികാരപരിധിക്കകത്തേക്ക് കടക്കുന്നത് നല്ല പ്രവണതയല്ലെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.. ഭരണഘടന ഏല്ലാറ്റിനും മുകളിലാണെന്നും അധികാരവിനിയോഗത്തില്‍ ആത്മനിയന്ത്രണം പ്രധാനമാണെന്നും ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ കൂടി പങ്കെടുത്ത യോഗത്തില്‍ രാഷ്ട്രപതി അഭിപ്രായപ്പെട്ടു.. കഴിഞ്ഞ ദിവസം സെമിനാറില്‍ സംസാരിച്ച ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ ദേശീയ സുരക്ഷ രണ്ടഭിപ്രായമുണ്ടാകേണ്ട വിഷയമല്ലെന്നും ഇക്കാര്യങ്ങള്‍ രാഷ്ട്രീയത്തിന്റെ പ്രിസത്തിലൂടെ നോക്കിക്കാണരുതെന്നും ആവശ്യപ്പെട്ടിരുന്നു.
തീവ്രവാദ വിരുദ്ധ കേസുകളിലും ചാരക്കേസുകളില്‍ വിചാരണ വൈകുന്നത് ഭരണ സംവിധാനത്തെ ബാധിക്കുന്നുണ്ടെന്നും ദോവല്‍ വ്യക്തമാക്കി.. രാജ്യത്തിന്റെ സുരക്ഷക്കായി ജുഡീഷ്യറിയും ഭരണസംവിധാനങ്ങളും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്നും ദോവല്‍ ജഡ്ജിമാരോട് പറഞ്ഞു. രാജ്യം ഇന്ന് നേരിടുന്ന ഭീഷണികളും ദേശീയ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ മാസ്റ്റര്‍ പ്ലാനും മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലാതിരുന്ന യോഗത്തില്‍ ദോവല്‍ അവതരിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam