
മാവേലിക്കര: മാവേലിക്കര-തിരുവല്ല സംസ്ഥാന പാതയില്‍ അച്ചന്‍കോവിലാറിനു കുറുകെയുള്ള പ്രായിക്കര പാലത്തില്‍ വിള്ളല്‍. പാലത്തിന്റെ പല ഭാഗങ്ങളിലായി അഞ്ചിലേറെ ഇടങ്ങളിലായാണ് വിള്ളല്‍ കാണപ്പെട്ടത്. മാവേലിക്കര ഭാഗത്തെയും ചെറുകോല്‍ ഭാഗത്തെയും അപ്രോച്ച് റോഡുകളും താഴ്ന്ന നിലയിലാണ്. കനത്തെ മഴയെ തുടര്‍ന്ന് അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകുന്ന നിലയിലാണിപ്പോള്‍. വ്യാഴ്ഴ്ച ഉച്ചയോടെയാണ് വിള്ളലുകള്‍ യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടത്.
മാവേലിക്കര ഭാഗത്തുനിന്നും കയറുന്ന അപ്രോച്ച് റോഡും പാലവും സമാന്തരമായിരുന്നതിനാല്‍ യാത്ര സുഗമമായിരുന്നു. എന്നാല്‍ സ്ഥിരം യാത്രചെയ്തുവന്നവര്‍ ഇന്ന് അതുവഴി പാലത്തിലേക്ക് കയറിയപ്പോള്‍ വാഹനത്തിനുണ്ടായ കുലുക്കമാണ് പാലത്തിലേക്ക് ശ്രദ്ധയെത്തിച്ചത്. പാലം പരിശോധിച്ചപ്പോഴാണ് വിള്ളലുകളും ശ്രദ്ധയില്‍പെടുന്നത്. അച്ചന്‍കോവിലാറ്റിലെ മണല്‍വാരല്‍ പാലത്തിന്റെ ബലക്ഷയത്തിന് കാരണമാകുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.
എന്നാല്‍ കാലവര്‍ഷം കടുത്ത് അച്ചന്‍കോവിലാര്‍ കരകവിഞ്ഞതോടെയാണ് വിള്ളലുകള്‍ പ്രത്യക്ഷപെട്ടതെന്നാണ് പ്രദേശവാസികള്‍ പറയുന്നു. പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലത്തിന് കുലുക്കമുള്ളതായും പറയപ്പെടുന്നു. കോണ്‍ക്രീറ്റ് സ്പാനുകള്‍ കൂടിച്ചേരുന്ന ഭാഗത്താണ് വിള്ളല്‍ വര്‍ധിച്ചിരിക്കുന്നത്. സ്പാനുകളുടെ സംഗമ സ്ഥാത്തു ടാറിങിലാണ് വിള്ളലുകള്‍ കാണപ്പെട്ടത്. അച്ചന്‍കോവിലാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പാലത്തിന്റെ തൂണുകളില്‍ ഉണ്ടാകുന്ന ശക്തമായ വെള്ളത്തിന്റെ തള്ളല്‍ മൂലമാണു വിള്ളല്‍ വര്‍ധിക്കുന്നതെന്നാണ് സംശയം.
മാവേലിക്കര നഗരസഭയേയും ചെന്നിത്തല പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം 1959 മേയ് മൂന്നിനാണു ഗതാഗതത്തിനായി തുറന്നു കൊടുത്തത്. സമീപന പാത ഇടിഞ്ഞു താഴുന്നതും പാലത്തില്‍ കാണപ്പെട്ട വിള്ളലും അടിയന്തിരമായി പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തയ്യാറാകണമെന്നും. പാലത്തിന്റെ സുരക്ഷ പരിശോധിച്ചു ആശങ്ക ഒഴിവാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam