
ബെയ്ജിങ്ങ്: സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നല്‍കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്തു. ചൈനയിലാണ് സംഭവം. 26 കാരിയായ മാ റോണ്‍ഗ്രോങ്ങാണ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്. ആഗസ്റ്റ് 30 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാ റോണ്‍ഗ്രോങ്ങിനെ തൊട്ടടുത്ത ദിവസം പ്രസവത്തിനായ് ലേബര്‍ റൂമിലേക്ക് മാറ്റി. എന്നാല്‍ വേദന സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സിസേറിയന്‍ ആവശ്യപ്പെട്ട് കൊണ്ട് യുവതി പലതവണ ലേബര്‍ റുമില്‍ നിന്ന് പുറത്ത് വരികയായിരുന്നു.
കുട്ടിയുടെ തലയ്ക്ക് അമിത വളര്‍ച്ചയുള്ളതിനാല്‍ സാധാരണ പ്രസവം അപകടം നിറഞ്ഞതായിരിക്കുമെന്ന് ഡോക്ടര്‍ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ സിസേറിയന്‍ വേണ്ട, പ്രസവം മതിയെന്ന നിലപാടായിരുന്നു കുടുംബാംഗങ്ങള്‍ക്ക്.സിസേറിയന് വേണ്ടി യാചിച്ച് കൊണ്ട് ലേബര്‍ റൂമില്‍ നിന്ന് പുറത്തേക്ക് വരുന്ന യുവതിയുടെ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. ഭര്‍ത്താവും കുടുംബാംഗങ്ങളും സിസേറിയന്‍ നിരസിച്ചതിനെ തുടര്‍ന്ന് വേദന സഹിക്കാന്‍ കഴിയാതെ യുവതി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു.
ചൈനയിലെ നിയമപ്രകാരം കുടുംബാംഗങ്ങളുടെ സമ്മതത്തോട് കൂടി മാത്രമേ സിസേറിയന്‍ നടത്താന്‍ ഡോക്ടര്‍ക്ക് കഴിയുകയുള്ളു. എന്നാല്‍ യുവതിയുടെ ദാരുണാന്ത്യം ചൈനയില്‍ വന്‍ പ്രതിക്ഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഗര്‍ഭധാരണം, പ്രസവം തുടങ്ങിയ വിഷയങ്ങളിലെ അവകാശങ്ങള്‍ക്കായി സ്ത്രീകള്‍ മുന്നോട്ട് വരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam