
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് പാർലമെന്റ് മന്ദിരത്തിൽ വോട്ടെണ്ണൽ തുടങ്ങും. എട്ട് റൗണ്ടായി വോട്ടെണ്ണൽ പൂർത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇത്തവണ ഫലം വ്യക്തമാണെങ്കിലും വീറും വാശിയും പ്രകടമായിരുന്നു. പ്രതിപക്ഷ നിരയിൽ നിന്ന് പരമാവധി കൂറുമാറ്റം പ്രോത്സാഹിപ്പിച്ച് ഭൂരിപക്ഷം കൂട്ടാൻ ബിജെപി ശ്രമം നടത്തിയിരുന്നു. ത്രിപുരയിലും പഞ്ചാബിലും ഉത്തർപ്രദേശിലും ഈ തന്ത്രം വിജയിച്ചു എന്ന റിപ്പോർട്ടുണ്ട്. അതിനാൽ പ്രതിപക്ഷം പ്രതീക്ഷിക്കുന്ന 32 ശതമാനം വോട്ട് നേടാനായില്ലെങ്കിൽ അത് ഭരണപക്ഷത്തിന് ആഘോഷത്തിന് വകനല്‍കും.
മറിച്ചാണെങ്കിൽ ഇപ്പോഴത്തെ പ്രതിപക്ഷ കൂട്ടായ്മ മുന്നോട്ടു കൊണ്ടു പോകാൻ കോൺഗ്രസിന് അത് കരുത്തു പകരും. പാർലമെന്റ് മന്ദിരത്തിൽ വോട്ടെടുപ്പ് നടന്ന 62 ആം നമ്പർ മുറിയിലാകും വോട്ടെണ്ണലും നടക്കുക. നാല് മേശകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. എട്ടു റൗണ്ട് വോട്ടെണ്ണൽ നടക്കും. ഓരോ റൗണ്ടിലും അഞ്ഞൂറോളം വോട്ട് എണ്ണും. നാലു മണിക്കൂറോളം വേണ്ടി വരും വോട്ടെണ്ണൽ പൂർത്തിയാകാൻ. ആദ്യം പാർലമെന്റ് അംഗങ്ങളുടെ വോട്ട് എണ്ണും. ഇതിനു ശേഷം അക്ഷരമാലാ ക്രമത്തിൽ സംസ്ഥാനങ്ങളിലെ വോട്ട് എണ്ണും.
കേരളം ഉൾപ്പടെ എല്ലാം സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികൾ ദില്ലിയിൽ 18നു തന്നെ എത്തിച്ചിരുന്നു. ഫലപ്രഖ്യാപനത്തിനു ശേഷം വരണാധികാരിയായ ലോക്സഭാ സെക്രട്ടറി ജനറൽ അനൂപ് മിശ്ര കോവിന്ദ് ഇപ്പോൾ താമസിക്കുന്ന അക്ബർ റോഡിലെ വസതിയിലെത്തി സർട്ടിഫിക്കറ്റ് കൈമാറും. 23ന് പാർലമെന്റ് നിലവിലെ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് യാത്ര അയപ്പ് നല്‍കും. 25നാണ് പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam