
തിരുവനന്തപുരം: മിഷൻ കേരളയുമായി തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് തുടക്കം. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്നാണ് സ്വീകരിച്ചത്. 11 മണിയോടെയാണ് ബിജെപി പ്രവർത്തകരെ ആവേശത്തിലാഴ്ത്തി മോദിയുടെ റോഡ് ഷോ ആരംഭിച്ചത്. പുത്തരിക്കണ്ടം മൈതാനത്തേയ്ക്കാണ് റോഡ് ഷോ അവസാനിക്കുക. നിരവധി പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിയെ കാണാൻ റോഡിനിരുവശവും കാത്തുനിന്നത്. റോഡ് ഷോയിലുടനീളം പ്രവര്‍ത്തകരെ പ്രധാനമന്ത്രി കൈവീശി അഭിവാദ്യം ചെയ്തു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിൽ വൻപ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് കേരളം. അതിവേഗ റെയിൽ പ്രഖ്യാപനം ഉള്‍പ്പെടെ ഉണ്ടാകുമെന്ന സൂചന പുറത്തുവന്നിരുന്നു. അമൃത് ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം നഗര വികസനത്തിന് ബൃഹദ് മാർഗരേഖയുമായിട്ടാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. കോർപ്പറേഷനിൽ അധികാരത്തിലേറിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു.
അതേ സമയം, തമിഴ്നാട്ടിലും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ഇന്ന് നടക്കും. കേരളത്തിലെ പരിപാടികൾക്ക് ശേഷമാണ് മോദി തമഴ്നാട്ടിലെത്തുക. ചെങ്കൽപ്പേട്ടിൽ ഉച്ചയ്ക്ക് ശേഷം മൂന്നിന് തുടങ്ങുന്ന റാലിയിൽ എടപ്പാടി പളനിസാമി, ടി.ടി.വി.ദിനകരൻ, അൻപുമണി രാമദാസ് തുടങ്ങിയ ഘടകക്ഷി നേതാക്കളും പങ്കെടുക്കും. അഴിമതി, കുടുംബാധിപത്യം, ഹൈന്ദവ വിശ്വാസികൾക്കെതിരായ പീഡനം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് ഡിഎംകെ സർക്കാരിനെതിരെ മോദി കടന്നാക്രമണം നടത്തുമെന്നാണ് സൂചന. പൊതുയോഗത്തിന് ശേഷം വൈകിട്ട് 5 മണിയോടെ മോദി ദില്ലിക്ക് മടങ്ങും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam