
ആലപ്പുഴ: കായല്‍ ടൂറിസത്തിന്‍റെയും ആലപ്പുഴയുടെയും മുഖ്യആകര്‍ഷണമാണ് ഹൗസ് ബോട്ടുകള്‍. സുരക്ഷയില്ലായ്‌മയും കായല്‍ മലിനീകരണവും മൂലം 25 വര്‍ഷം പിന്നിട്ടിട്ടും മുങ്ങിയും പൊങ്ങിയും ഇഴഞ്ഞു നീങ്ങുകയാണ് ആലപ്പുഴയിലെ ഹൗസ് ബോട്ട് രംഗം. 262 ഹൗസ് ബോട്ടുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് വേമ്പനാട്ടുകായലിനുള്ളത്. എന്നാല്‍ 1500 ഓളം ഹൗസ് ബോട്ടുകള്‍ ഇവിടെ സര്‍വീസ് നടത്തുന്നു.
ഇതില്‍ ലൈസന്‍സ് ഉള്ളത് 700 ഹൗസ് ബോട്ടുകള്‍ക്ക് മാത്രമാണ്. പുന്നമട-കുമരകം കേന്ദ്രീകരിച്ച് 800ഓളം ഹൗസ് ബോട്ടുകളാണ് ലൈസന്‍സും സുരക്ഷയുമില്ലാതെ സര്‍വീസ് നടത്തുന്നത്. കോടികളുടെ നികുതി വരുമാനം സര്‍ക്കാരിന് നേടികൊടുത്തിട്ടും അതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്നാണ് ഹൗസ്ബോട്ട് ഉടമകളുടെ പ്രധാന ആക്ഷേപം.
ആലപ്പുഴ- കോട്ടയം റീജിയനില്‍ ഹൗസ് ബോട്ടുകളുടെ വര്‍ദ്ധനവു മൂലം വേമ്പനാട്ട് കായല്‍ സംരക്ഷണത്തിന്‍റെ പേരില്‍ ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് തുറമുഖ വകുപ്പ് നിയന്ത്രിച്ചിരിക്കുകയാണ്. എന്നാല്‍ പല ഹൗസ് ബോട്ട് ഉടമകളും കൊല്ലം, കൊടുങ്ങല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഹൗസ് ബോട്ട് രജിസ്റ്റര്‍ ചെയ്തശേഷം ആലപ്പുഴയിലെത്തിച്ച് സര്‍വീസ് നടത്തുകയാണ് പതിവ്.
ഇത് തടയണമെന്നും ജില്ലയിലുള്ള ഹൗസ് ബോട്ട് ഉടമകള്‍ ആവശ്യപ്പെടുന്നു. വേമ്പനാട്ട് കായലിന് ഹൗസ് ബോട്ടുകള്‍ ഗുരുതര ഭീഷണിയെന്ന് കണ്‍ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ല. മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മിക്ക ഹൗസ് ബോട്ടുകളും സര്‍വ്വീസ് നടത്തുന്നത്. നിയമലംഘനം തടയാന്‍ തുറമുഖ വകുപ്പ് ശ്രമിക്കുന്നില്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഹൗസ് ബോട്ട് അപകടങ്ങള്‍ തുടര്‍കഥയായ സാഹചര്യത്തിലാണ് ബോട്ടുകളില്‍ ജിപിഎസ് ഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചത്. ഒരുവര്‍ഷം മുമ്പ് പദ്ധതി ആരംഭിച്ചെങ്കിലും നിലവില്‍ ലൈസന്‍സുള്ള ഹൗസ് ബോട്ടുകളില്‍ പോലും ജി.പി.എസ് ഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്‍ജിനൊപ്പം ഘടിപ്പിക്കുന്ന ജിപിഎസിലൂടെ ബോട്ടുകള്‍ എവിടെയാണെന്നും സഞ്ചരിക്കുന്ന വേഗത, കിലോമീറ്റര്‍ തുടങ്ങിയ വിവരങ്ങളും അറിയാന്‍ കഴിയും.
ഹൗസ് ബോട്ട് ഉടമകള്‍ക്ക് വിവരങ്ങള്‍ ഫോണിലും ടൂറിസം വകുപ്പിന്‍റെ കണ്‍ട്രോള്‍ റൂമിലും ലഭിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യഘട്ടത്തില്‍ കുറച്ച് ഹൗസ്ബോട്ടുകള്‍ക്ക് ജിപിഎസ് ഘടിപ്പിച്ചെങ്കിലും ഒരു വിവരവും ഉടമകള്‍ക്കും ടൂറിസം വകുപ്പിനും ലഭിച്ചില്ല. ജിപിഎസ് സംവിധാനം നിയന്ത്രിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതാണ് കാരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam