
തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നവര്‍ വെബ്‍സൈറ്റില്‍ നിന്ന് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തശേഷം പരീക്ഷ എഴുതാതിരുന്നാല്‍ പിഴ ഈടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് പി.എസ്.സി ചെയര്‍മാര്‍ എം.കെ സക്കീര്‍ പറഞ്ഞു. നിരവധി പേര്‍ പരീക്ഷകള്‍ക്ക് അപേക്ഷിക്കുകയും പകുതി പേര്‍ പോലും പരീക്ഷ എഴുതാതിരിക്കുകയും ചെയ്യുന്നത് വഴി ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടമുണ്ടാകുന്ന സാഹചര്യത്തിലാണ് ഇതിന് പരിഹാരമെന്ന നിലയില്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുന്നത്.
നിലവില്‍ പി.എസ്.പി പരീക്ഷകള്‍ക്ക് അപേക്ഷ നല്‍കാന്‍ ഉദ്ദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഫീസ് വാങ്ങാറില്ല. എന്നാല്‍ ചോദ്യ പേപ്പറും ഉത്തര പേപ്പറും തയ്യാറാക്കുന്നത് മുതല്‍ പരീക്ഷാ ഹാള്‍ സജ്ജീകരിക്കാന്‍ വരെ ഒരു ഉദ്ദ്യോഗാര്‍ത്ഥിക്ക് ശരാശരി 500 രൂപയോളം പി.എസ്.സിക്ക് ചെലവ് വരുന്നുണ്ട്. ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത ശേഷം പരീക്ഷയെഴുതാന്‍ വരാതിരുന്നാല്‍ ഈ പണം വെറുതെ പാഴായി പോകും. ഇത്തരക്കാരില്‍ നിന്ന് പിഴ ഈടാക്കുന്നതിനൊപ്പം ഭാവി പരീക്ഷകളില്‍ നിന്ന് വിലക്കുന്നതും പരിഗണനയിലുണ്ട്. പരീക്ഷയ്‌ക്ക് 30 ദിവസം മുന്‍പെങ്കിലും ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണമെന്ന വ്യവസ്ഥയും കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്. ഇതോടൊപ്പം അപേക്ഷകള്‍ക്ക് നിശ്ചിത തുക ഫീസ് ഈടാക്കിയ ശേഷം പരീക്ഷയെഴുതുന്നവര്‍ക്ക് ഇത് തിരിച്ചുനല്‍കുന്ന സംവിധാനവും പി.എസ്.സിയുടെ പരിഗണനയിലുണ്ട്.
ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് രീതികളിലുള്ള രണ്ട് പരീക്ഷാ സമ്പ്രദായം കെ.എ.എസ് പരീക്ഷയിലായിരിക്കും ആദ്യം നടപ്പാക്കുക. ഇതിന്റെ സിലബസും പരീക്ഷാ തീയ്യതിയും രണ്ട് മാസത്തിനുള്ളില്‍ തീരുമാനിക്കും. യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷയുടെ രീതിയിലായിരിക്കും ഇതും നടപ്പാക്കുക. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഇത്തവണയും ഒരു പരീക്ഷയേ ഉണ്ടാകു എന്നും പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam