കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി; പി.എ.സി റിപ്പോര്‍ട്ടില്‍ നിന്ന് മന്‍മോഹനെതിരായ പരാമര്‍ശം നീക്കി

By Web DeskFirst Published Apr 11, 2017, 1:34 PM IST
Highlights

ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട പാര്‍ലമെന്റിന്റെ പബ്ലിക്ക് അക്കൗണ്ട്‍സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരെയുള്ള പരാമര്‍ശം നീക്കി. റിപ്പോര്‍ട്ട് നാളെ സഭയില്‍ വയ്‌ക്കുമെന്നും മന്‍മോഹന്‍ സിങിനെതിരെ തെളിവൊന്നും സമിതിക്കു മുന്നില്‍ വന്നില്ലെന്നും പി.എ.സി അദ്ധ്യക്ഷന്‍ കെ.വി തോമസ് വിശദീകരിച്ചു.
 
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ ഓഫീസ് ജാഗ്രത കാണിച്ചില്ലെന്ന പരാമര്‍ശം കെ.വി തോമസ് അദ്ധ്യക്ഷനായ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ടെന്ന വാര്‍ത്തകള്‍ വന്നിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച കെ.വി തോമസ് ഈ ബി.ജെ.പിയുടെ എതിര്‍പ്പ് മറികടന്ന് ഈ പരാമര്‍ശം ഒഴിവാക്കിയെന്നാണ് സൂചന. അന്ന് കായികമന്ത്രിയായിരുന്ന സുനില്‍ദത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് ജാഗ്രത കാണിച്ചില്ല എന്ന് രേഖപ്പെടുത്തിയത് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതില്‍ കഴമ്പില്ലെന്ന കെ.വി തോമസിന്റെ വാദം ബി.ജെ.പി അംഗങ്ങളും അംഗീകരിച്ചതോടെ റിപ്പോര്‍ട്ട് സഭയില്‍ വയ്‌ക്കാന്‍ വഴിയൊരുങ്ങി. പി.എ.സി അദ്ധ്യക്ഷ സ്ഥാനം കെ.വി തോമസ് ഈ മാസം ഒഴിയും. ടു ജി സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് റിപ്പാര്‍ട്ടിന് അന്തിമ രൂപം നല്കുന്നത് പുതിയ സമിതിയുടെ പരിഗണനയ്‌ക്ക് വിടാനാണ് തീരുമാനം.

click me!