
കൊല്ലം: കൊല്ലം ആലപ്പാട് തീരത്തെ കരിമണൽ ഖനനം നിർത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. കരുനാഗപ്പളളി സ്വദേശിയായ കെ എം ഹുസൈന്‍ ആണ് പൊതുതാൽപര്യ ഹർജി നല്‍കിയിരിക്കുന്നത്.
പ്രദേശത്തെ ഇല്ലാതാക്കുന്ന ഖനനത്തിന്‍റെ നിയമസാധുത പരിശോധിക്കണമെന്നും സാറ്റലൈറ്റ് ചിത്രങ്ങൾ വിളിച്ചുവരുത്തണമെന്നുമാണ് ആവശ്യം. സംസ്ഥാന സർക്കാരിനേയും, ഐ ആർ ഇയേയും എതിർകക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. പരിധിയില്‍ കവിഞ്ഞ കരിമണല്‍ ഖനനത്തെ തുടര്‍ന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്ത് പോകുന്ന സ്ഥിതിയാണെന്നും സുരക്ഷാ നടപടികളടക്കം സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തീരപ്രദേശമായ ആലപ്പാട് പഞ്ചായത്തിലെ 89.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഐ ആര്‍ ഇയുടെ ഖനനമെന്നും. ഇതില്‍ ഇനി 7.6 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഖനനത്തിന് ബാക്കിയുള്ളതെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഖനനം സംബന്ധിച്ച് പഠിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാനും റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാനും സര്‍ക്കാറിനോട് കോടതി ഉത്തരവിടണമെന്നും പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam