കോടികള്‍ ശമ്പളം നല്‍കി ഗവണ്‍മെന്‍റ് വക്കീലന്‍മാര്‍; കേസുകള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി ഇറക്കുമതി

By അഖില നന്ദകുമാര്‍First Published Mar 16, 2018, 3:30 PM IST
Highlights
  • കോടികള്‍ ശമ്പളം നല്‍കി  ഗവണ്‍മെന്‍റ് വക്കീലന്‍മാര്‍; കേസുകള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി ഇറക്കുമതി

കൊച്ചി: സർക്കാറിന്റെ കേസുകൾ വാദിക്കാനായി എജി അടക്കം ഹൈക്കോടതിയിലുള്ളത് 140 നിയമജ്ഞരാണ്. എല്ലാവർക്കുമായുള്ള ശമ്പള ഇനത്തിലെ  ഒരുമാസത്തെ ചെലവ്  ഒരുകോടി രൂപയിലധികം വരും. ഇത്രയും രൂപ ചെലവഴിച്ച് ഗവണ്‍മെന്‍റ് നിയമജ്ഞര്‍ ഉണ്ടെങ്കിലും സുപ്രധാന കേസുകൾ വാദിക്കാൻ സർക്കാർ ദില്ലിയിൽ നിന്നും ഇറക്കുന്നത് സിറ്റിങ്ങിന് ലക്ഷങ്ങൾ ഫീസുള്ള അഭിഭാഷകരെയാണ്. ഈ ഇറക്കുമതി വക്കീലന്‍മാര്‍ക്കായി ഹൈക്കോടതിയിലേക്ക് ഖജനാവിൽ നിന്നും ചോരുന്നത് വൻതുകയാണ്.  

സർക്കാർ അഭിഭാഷകർ 140 പേർ 
ഗവൺമെന്‍റ് പ്ലീഡർ - 56
ശരാശരി ശമ്പളം – 65,000 രൂപ
സീനിയർ ഗവൺമെന്റ് പ്ലീഡർ - 56
ശരാശരി ശമ്പളം – 75,000 രൂപ
സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ - 22
ശരാശരി ശമ്പളം – 85,000 രൂപ

അഡ്വക്കേറ്റ് ജനറൽ, ഡിജിപി. അഡീഷണൽ എജി, രണ്ട് ഡിജിപിമാർ. ഒരു സ്റ്റേറ്റ് അറ്റോർണി. സംസ്ഥാന സർക്കാരിനായി ഹാജരാകുന്ന മുൻ ബെഞ്ചുകാരുടെ ശന്പളം ശരാശരി മൂന്ന് ലക്ഷം വീതമാണ്.  ഗവൺമെൻറ് പ്ലീഡർമനാരും സീനിയർ ഗവൺമെന്റ് പ്ലീഡർമാരുമായി 112 പേർ. 22 സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാർ. 60,000 മുതൽ 90,000 രൂപ വരെ ശമ്പളമുള്ള  മറ്റ് 22 അഭിഭാഷകരുമുണ്ട്. ശരാശരി ഒരുമാസത്തെ ശമ്പളം ഒരു കോടി ഒരു ലക്ഷത്തി 27,000 രൂപ. ഔദ്യോഗിക വാഹനമടക്കം ആനുകൂല്യങ്ങൾ വേറെയും.   സംസ്ഥാനത്തിന്‍റെ താൽപര്യം സംരക്ഷിക്കാൻനിയമിതരായ അഭിഭാഷകരാണിവർ. പക്ഷേ അടുത്ത കാലത്ത് പ്രധാനപ്പെട്ട കേസുകളിൽഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിനായി ഹാജരായത് ഇവ‍ർതന്നെയാണോ എന്നുകൂടിനോക്കണം.

സോളാർ കേസിൽ സർക്കാരിനു വേണ്ടി ഹാജരാകാൻ ദില്ലിയിൽ നിന്നും പറന്നെത്തിയത് സുപ്രീംകോടതി അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ ര‌ഞ്ജിത്കുമാർ. ഇദ്ദേഹത്തിന‍്‍റെ ഒരൊറ്റ ദിവസത്തെ സിറ്റിംഗ് ഫീസ് 20 ലക്ഷം രൂപ.വിമാനടിക്കറ്റും, താമസ ചിലവും വേറെ .ഇതുവരെ നാല് ദിവസം രഞ്ജിത് കുമാർ കോടതിയിൽ ഹാജരായി.കേസ് ശനിയാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും.അതായത് ഹൈക്കോടതിയിലെ മുഴുവൻ സർക്കാർ അഭിഭാഷകരുടെയും ശരാശരി ശമ്പളത്തിന് തുല്യമായത് ഒരൊറ്റ കേസിൽ ഒരു അഭിഭാഷകന് വേണ്ടി സർക്കാർ ചിലവിടുന്നു.

രഞ്ജിത് കുമാർ മാത്രമല്ല, ഹാരിസൺ കേസിൽ ജയ്ദീപ് ഗുപ്ത. ലോട്ടറി കേസിൽ പല്ലവ് സിസോദിയ. രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐക്ക് വിടണമെന്ന ഹർജിയിൽ, അഡ്വ. ഹരൺ പി റാവൽ. ഏറ്റവും ഒടുവിൽ, ഷുഹൈബ് കൊലക്കേസിൽ സിബിഐ അന്വേഷണത്തിന് തടയിടാനും സർക്കാർ ആശ്രയിക്കുന്നത് മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ അമരേന്ദ്ര ശരണിനെ. ഇവരുടെയെല്ലാം ഒരു ദിവസത്തെ സിറ്റിംഗ് ഫീസ് 10 മുതൽ 25 ലക്ഷം വരെ. 140 സർക്കാർ അഭിഭാഷകർക്ക് ശമ്പളം കൊടുക്കുമ്പോഴാണ് വൻതുക നൽകി പുറത്ത് നിന്നുള്ള ഇറക്കുമതി. ഇതിന് പുറമെ നിയമോപദേശങ്ങൾക്കായി ഒഴുക്കുന്ന ലക്ഷങ്ങൾ വേറെയും. കോടതിവഴി ചോരുന്നത് കോടികളാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.

click me!