
അരൂർ: പഞ്ച് മോദി ചലഞ്ച് നടത്തിയ സിപിഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് അരൂർ ഗ്രാമപഞ്ചായത്തിന് മുൻവശത്ത് വച്ച് പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിച്ച പാവയെ പഞ്ച് (ഇടിക്കുമെന്നാണ്) ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ, മുൻകൂട്ടി വിവരം അറിഞ്ഞതോടെ വിവിധ സ്ഥലങ്ങളിൽ നിന്ന് വന്നവരുൾപ്പടെ ധാരാളം ബിജെപി പ്രവർത്തകർ പഞ്ചായത്തിന് സമീപം എത്തി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കുത്തിയതോട് സിഐ ദിലീപ് ഖാനും സംഘവും സംഘർഷാവസ്ഥ ഉണ്ടാകാതിരിക്കാൻ കുടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിപ്പിച്ചു.
വിവരം മനസിലാക്കിയ സിപിഐ പ്രവർത്തകർ പാവയും വഹിച്ചുകൊണ്ടുള്ള പ്രകടനം കെൽട്രോൺ റോഡിനോട് ചേർന്നുള്ള ഓഫീസിനോടുത്ത് നിന്ന് വൈകിട്ട് അഞ്ചര മണിയോടെയാണ് തുടങ്ങിയത്. പ്രകടനം തുടങ്ങുന്ന സ്ഥലത്തു വച്ചുതന്നെ പഞ്ചിംഗ് നടത്തിയതിന് ശേഷമാണ് ദേശീയ പാതയിൽ കയറിയത്.
ഉടൻ തന്നെ പ്രവർത്തകരെ പൊലീസ് തടയുകയും മോദിയുടെ പടം ഒട്ടിച്ച പാവയെ പിടിച്ചെടുക്കുകയും ചെയ്തു. കുറച്ചു നേരത്തേക്ക് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam