
ഖത്തറിനെതിരെയുള്ള ഉപരോധത്തിൽ വിവിധ രാജ്യങ്ങൾ നടത്തിവന്ന മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതായി സൂചന. പ്രതിസന്ധി നീണ്ടുനിൽക്കുകയാണെങ്കിൽ മേഖലയിൽ പുതിയ സഖ്യം രൂപപ്പെടുമെന്ന് യുഎഇ മുന്നറിയിപ്പ് നൽകി. കരിമ്പട്ടികയിൽപ്പെടുത്തിയ വ്യക്തികളും സ്ഥാപനങ്ങളുമായുള്ള എല്ലാ സാന്പത്തിക ഇടപാടുകളും അവസാനിപ്പിക്കാൻ യുഎഇ സെൻട്രൽ ബാങ്ക് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
ഖത്തറിനെതിരെയുള്ള ഉപരോധവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ കുവൈറ്റും തുർക്കിയും വിഷയത്തിൽ തങ്ങൾക്കുള്ള നിരാശ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഐക്യവും സാഹോദര്യവും കൂടുതല്‍ ആവശ്യമുള്ള പ്രതിസന്ധി ഘട്ടത്തിൽ ഗള്‍ഫ് രാഷ്‍ട്രങ്ങള്‍ തർക്കം തുടരുന്നത് തന്നെ വേദനിപ്പിക്കുന്നുവെന്നാണ് അവസാന വട്ട ഗൾഫ് സന്ദർശനത്തിന് ശേഷം തുർക്കി പ്രസിഡന്റ് റജബ് തയിബ് എർദോഗാൻ അറിയിച്ചത്. അമേരിക്ക ഉൾപ്പെടെ മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം വഹിച്ചവരുമായി സൗദി സഖ്യ രാജ്യങ്ങൾ ഒരുതരത്തിലും സഹകരിക്കുന്നില്ലെന്നായിരുന്നു ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്‍ദുൽ റഹിമാൻ അൽതാനിയുടെ പ്രതികരണം.
ഉപരോധം പിൻവലിക്കാതെ ചർച്ചകൾക്കില്ലെന്ന നിലപാടിൽ ഖത്തർ ഉറച്ചു നിൽക്കുകയാണ്. എന്നാൽ തങ്ങൾ മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കുക മാത്രമാണ് ഖത്തറിന് മുന്നിലുള്ള പോംവഴിയെന്ന് സൗദി സഖ്യരാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറുമായി കൂടുതൽ സന്ധി ചെയ്യണ്ട ആവശ്യമില്ലെന്നും ഒത്തുതീർപ്പുകൾ സാധ്യമല്ലാത്ത സാഹചര്യത്തിൽ ഖത്തറിനെ ഒഴിവാക്കി മുന്നോട്ടുപോകുകയാണ് അടുത്തഘട്ടമെന്ന് യുഎഇ വിദേശകാര്യ മന്ത്രി അൻവർ ഗർഗാഷ് ട്വീറ്റ് ചെയ്തു. അഭിപ്രായ ഭിന്നതകൾ ഇതേരീതിയിൽ തുടരുകയാണെങ്കിൽ കുറച്ചു നാൾ കൂടി കഴിയുന്നതോടെ മേഖലയിൽ പുതിയ സഖ്യം രൂപപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തീവ്രവാദത്തെ പ്രതിരോധിക്കുന്നതിന്, യുഎഇ, ബഹ്‌റൈൻ, സൗദി, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഭീകര വിരുദ്ധ സഖ്യം മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി സഖ്യരാജ്യങ്ങൾ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ പതിനെട്ടോളം വ്യക്തികളും സ്ഥാപനങ്ങളുമായുള്ള സാന്പത്തിക ഇടപാടുകൾ നിർത്തിവെക്കാനും യുഎഇ ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ നിക്ഷേപം, പണം കൈമാറ്റം ,പണം പിൻവലിക്കൽ എന്നിവ ഉണ്ടോ എന്ന് വിശദമായ പരിശോധന നടത്തി കണ്ടെത്താനും മേൽനടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര ബാങ്ക് രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും സർക്കുലർ നൽകിയതായാണ് വിവരം. ഐക്യരാഷ്‍ട്ര സഭയ്‍ക്ക് കീഴിലുള്ള വിവിധ ജീവകാരുണ്യ സംഘടനകളുമായി ചേർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഖത്തർ ചാരിറ്റിയും കരിന്പട്ടികയിൽ പെടുത്തിയ സ്ഥാപനങ്ങളിൽ ഉൾപെടും.തീവ്രവാദ സംഘടനകളെ സഹായിക്കുന്നു എന്നാരോപിച്ചു ജൂൺ അഞ്ചിനാണ് സൗദി, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് തുടങ്ങി നാല് അയൽ രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്.