
വയനാട്: കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് ലോക്സഭാ മണ്ഡലം പ്രതിനിധിയുമായ രാഹുൽ ഗാന്ധി വയനാട്ടില്ലെത്തി. ദുരിത ബാധിതരെ നേരിൽ കണ്ട് പ്രശ്നങ്ങൾ മനസിലാക്കാനും പുനർനിർമ്മാണ പ്രവർത്തനങ്ങൾ തീരുമാനിക്കാനുമാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയിരിക്കുന്നത്. ഇന്നും നാളെയും രാഹുൽ വയനാട്ടിൽ തന്നെയുണ്ടാകും. തവിഞ്ഞാൽ പഞ്ചായത്തിലെ സെന്‍റ് തോമസ് പള്ളി പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് രാഹുൽ ഗാന്ധി ആദ്യമെത്തിയത്, തുടർന്ന് വാളാട്, മക്കിയാട്, ചെറുപുഴ എന്നിവിടങ്ങളിലെ ദുരിത ബാധിതരെയും സന്ദർശിക്കും.
പ്രളയത്തില്‍ തകര്‍ന്ന വയനാട്ടിലെ റോഡുകള്‍ പുനര്‍നിര്‍മ്മിക്കാനും അറ്റക്കുറ്റപ്പണി ചെയ്യാനുമായി ഫണ്ട് അനുവദിക്കണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്‍കരിക്ക് കത്തയച്ചിരുന്നു. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത് തന്‍റെ മണ്ഡലമായ വയനാടിനെയാണെന്നും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും ദേശീയപാതയടക്കമുള്ള റോഡുകള്‍ തകരുകയും പിളര്‍ന്നു പോകുകയും ചെയ്തിട്ടുണ്ടെന്നും രാഹുൽ കത്തിൽ പറയുന്നു. ഈ സാഹചര്യത്തില്‍ റോഡുകളുടെ നവീകരണത്തിന് മുന്‍ഗണന നല്‍കണമെന്നാണ് രാഹുല്‍ ആവശ്യപ്പെടുന്നത്.
അറ്റകുറ്റപ്പണി ആവശ്യമായ റോഡുകളുടെ വിവരങ്ങള്‍ സഹിതമാണ് രാഹുല്‍ ഗാന്ധി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചത്. ദുരിതബാധിത മേഖലയായ വയനാട്ടില്‍ മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതി വഴി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും വയനാട്ടില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമവികസനമന്ത്രി നരേന്ദ്രസിംഗ് തോമറിനും രാഹുല്‍ ഗാന്ധി നേരത്തെ കത്ത് നല്‍കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam