
അപകടത്തിന്റെ പേരില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ രാജു ഫ്രാന്‍സിസ് തന്നെയാണ് ഇക്കാര്യം രേഖാമൂലം അധികൃതരെ അറിയിച്ചത്. എന്നാല്‍ പുതിയ റെയില്‍പാളം സ്റ്റോക്കില്ലെന്ന് ചൂണ്ടിക്കാട്ടി നടപടി സ്വീകരിക്കാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് റെയില്‍വേ എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നു.
അള്‍ട്രാ സൗണ്ട് സ്കാനിംഗ് യന്ത്രം ഉപയോഗിച്ചാണ് പാളത്തിന് തകരാര്‍ ഉണ്ടോയെന്ന് കണ്ടെത്തുന്നത്. അപകടത്തിന്റെ പേരില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ രാജു ഫ്രാന്‍സിസിനായിരുന്നു കറുകുറ്റി ഉള്‍പ്പെടുന്ന മേഖലയില്‍ പരിശോധനക്കുള്ള ചുമതല. കഴിഞ്ഞ 10നായിരുന്നു ഈ മേഖലയില്‍ അവസാനം പരിശോധന നടന്നത്. കറുകുറ്റിയിലേത് ഉള്‍പ്പെടെ 120 സ്ഥലങ്ങളില്‍ പാളത്തിന് ഗുരുതരമായ തകരാര്‍ ഉണ്ടെന്ന് രാജു ഫ്രാന്‍സിസ്, അസിസ്റ്റന്റ് ഡിവിഷണ്‍ എന്‍ജിനീയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഗുരുതരമായ തകരാര്‍ കണ്ടെത്തുന്ന പാളങ്ങളെ ഐ.എം.ആര്‍ വിഭാഗത്തിലാണ് ഉള്‍പ്പെപെടുത്തുന്നത്. ഇത്തരം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പാളങ്ങള്‍ മൂന്ന് ദിവസത്തിനകം മാറ്റി സ്ഥാപിക്കണം എന്നാണ് വ്യവസ്ഥ.
എന്നാല്‍ പുതിയ പാളങ്ങള്‍ ആവശ്യത്തിന് ഇല്ലെന്ന് ചൂണ്ടിക്കാട്ടി നടപടി ഉണ്ടായില്ല. തുടര്‍ന്ന് പിറ്റേന്ന് മറ്റൊരു റിപ്പോര്‍ട്ട് കൂടി നല്കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചില മേഖലകളിലെ മാത്രം പാളങ്ങള്‍ മാറ്റി. അപകടത്തിനിടയാക്കിയ കറുകുറ്റി ഉല്‍പ്പെടെ ഭൂരിഭാഗം പാളങ്ങളില്‍ മിനുക്ക് പണികള്‍ മാത്രമാണ് നടത്തിയത്. ഇതാണ് അപകടത്തിന് ഇടയാക്കിയതെന്ന് റെയില്‍വേ എന്‍ജിനിയേഴ്‌സ് ഫെഡറേഷന്‍ കുറ്റപ്പെടുത്തുന്നു. അധികൃതരുടെ വീഴ്ചക്ക് സെക്ഷന്‍ എഞ്ചിനീയറെ ബലിയാടാക്കുകായണെന്നും ഇവര്‍ പറയുന്നു. തിരുവനന്തപുരം ഡിവിഷന് കീഴില്‍ കറുകുറ്റിക്ക് സമാനമായി മാറ്റി സ്ഥാപിക്കേണ്ട 202 പാളങ്ങള്‍ ഉണ്ടെന്ന് ഫെഡറേഷന്‍ പറയുന്നു. ഇവ അടിയന്തരമായി മാറ്റിസ്ഥാപിച്ചില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നും ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam