
മുംബെെ: രാജ്യത്തെ തീവണ്ടികളിൽ മോഷണം പതിവാക്കിയ കള്ളനെ തേടി പശ്ചിമ റെയിൽവേ അന്വേഷണം ഊർജിതമാക്കി. റെയിൽവേ ചോർ എന്നു വിളിക്കുന്ന രഘു കോസ്‍ലേയ്ക്ക് വേണ്ടിയാണ് റെയിൽവേ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. രാജ്യത്തെ വിവിധ സ്ഥലങ്ങളിലായ 25 കേസുകളിൽ പ്രതിയാണ് ഇയാൾ.
ഇന്ത്യൻ റെയിൽവേ പൊലീസിന് രഘു കോസ്‍ലേ തലവേദന സ്യഷ്ടിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറിയായി. മാന്യമായി വസ്ത്രധാരണം നടത്തി തീവണ്ടിയിൽ യാത്ര ചെയ്ത് കൊള്ള നടത്തുന്ന ഇയാളെ പൂട്ടാനുള്ള തീവ്രശ്രമത്തിലാണ് പശ്ചിമ റെയിൽവേ.
കഴിഞ്ഞ ജൂലൈയിൽ മാത്രം മൂന്നു യാത്രക്കാരിൽ നിന്നായി എട്ട് ലക്ഷം രൂപയാണ് ഇയാൾ കൊള്ളയടിച്ചത്. എസി കോച്ചിൽ യാത്ര ചെയ്തവരാണ് അന്ന് കവര്‍ച്ചയ്ക്ക് ഇരയായത്. മോഷണത്തിന് ഇരയായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം രഘുവിലേക്ക് എത്തിയത്.
പശ്ചിമ റെയിൽ വേയുടെ കീഴിലുള്ള താനെ, കജ്രത്ത്, കല്ല്യാൺ എന്നിവിടങ്ങളിൽ മാത്രം ആറു കേസുകളിൽ പ്രതിയാണ് ഇയാൾ. ഒരു മോഷണത്തിന് ശേഷം രൂപത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് ഇയാൾ അടുത്ത ഇരകള തേടിയിറങ്ങുന്നത്. ഇതാണ് പൊലീസിനെ കുഴയ്ക്കുന്നത്.
ഗാസിയാബാദ് സ്വദേശിയായ ഇയാൾ 2010 മുതലാണ് തീവണ്ടികളിൽ മോഷണം നടത്തി തുടങ്ങിയത്. 2015 ൽ വിജയവാഡയിൽ വെച്ച് റെയിൽവേ പൊലീസിന്‍റെ പിടിയിലായ ശേഷം പിന്നീട് ജാമ്യത്തിലിറങ്ങിയതിനു ശേഷം മുങ്ങുകയായിരുന്നു. ഇയാളുടെ സംഘത്തിലെ പ്രധാനിയായ നസാം ബാബു ഖാനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam