
തിരുവനന്തപുരം: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലേത്ത് 8.5 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കുമെന്ന് റെയില്‍വെ അറിയിച്ചു. ഐആര്‍സിടിസിയുടെ കീഴിലുള്ള റെയില്‍ നീര്‍ കുപ്പിവെള്ളമാണ് വിവിധ ഫാക്ടറികളില്‍ നിന്ന് കേരളത്തിലെത്തിക്കുന്നത്.
തിരുവനന്തപുരം പാറശ്ശാലയിലുള്ള റെയില്‍ നീര്‍ പ്ലാന്റില്‍ നിന്ന് 2740 പെട്ടി കുപ്പിവെള്ളം അടിയന്തരമായി എത്തിച്ചിട്ടുണ്ട്. ഇതിന് പുറമെ ചെന്നൈയില്‍ നിന്നുള്ള പ്ലാന്റില്‍ നിന്നും വെള്ളമെത്തിക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതിയായ ശേഖരമില്ലാത്തത് കൊണ്ട് മറ്റിടങ്ങളില്‍ നിന്ന് വെള്ളമെത്തിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബിഹാറിലെ പ്ലാന്റില്‍ നിന്നും അടുത്ത ദിവസങ്ങളില്‍ തന്നെ ഇവയെത്തും. അടിയന്തരമായി ഒരു ലക്ഷം ലിറ്റര്‍ കുപ്പിവെള്ളം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ ഐആര്‍സിടിസിക്ക് കത്തെഴുതിയിരുന്നു.
ആവശ്യമാകുന്നപക്ഷം ഐആര്‍സിടിസിയുടെ രാജ്യത്തെ ഏഴ് പ്ലാന്റുകളില്‍ നിന്ന് 33,60,000 ലിറ്റര്‍ വെള്ളം (2,80,000 ബോക്സ്) കേരളത്തിലെത്തിക്കാന്‍ കഴിയുമെന്നും റെയില്‍വെ അറിയിച്ചിരിക്കുന്നത്. പാറശാലക്കും ചെന്നൈക്കും പുറമെ ദില്ലി, പാറ്റ്ന, മുംബൈ, അമേത്തി, ബിലാസ്പൂര്‍ എന്നിവിടങ്ങളിലാണ് ഐആര്‍സിടിസിയുടെ റെയില്‍ നീര്‍ ഫാക്ടറികളുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam