രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 26 വര്‍ഷത്തിനുശേഷം പരോൾ

By Web DeskFirst Published Aug 24, 2017, 7:27 PM IST
Highlights

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് പരോൾ അനുവദിച്ചു. ഒരുമാസത്തേക്കാണ് പരോള്‍ അനുവദിച്ചത്. തമിഴ്നാട് സർക്കാരിന്റേതാണ് തീരുമാനം. അമ്മ അർപുതമ്മാൾ നൽകിയ അപേക്ഷയിലാണ് സർക്കാർ തീരുമാനമെടുത്തത്. 26 വർഷത്തെ തടവിനിടയിൽ ആദ്യമായാണ് പേരറിവാളന് പരോൾ അനുവദിക്കുന്നത്.

1991 മേയ് 21ന് ശ്രീപെരുംപുതൂരിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. 1998 ജനുവരി 28ന് നളിനി, മുരുകൻ, ശാന്തൻ, പേരറിവാളൻ ഉൾപ്പെടെ 26 പേർക്ക് വധശിക്ഷയുമായി കോടതി വിധിയുണ്ടായി.1999 മേയ് 11ന് നളിനി, മുരുകൻ, ശാന്തൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. ജയകുമാർ, റോബട്ട് പയസ്, രവിചന്ദ്രൻ എന്നിവരുടെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്‌തു. 19 പേരെ വിട്ടയച്ചു.

2000 ഏപ്രിൽ 25ന് നളിനിയുടെ ശിക്ഷ ജീവപര്യന്തമായി തമിഴ്‌നാട് ഗവർണർ ഇളവു ചെയ്‌തു. 2011 ഓഗസ്‌റ്റ് 11ന് പ്രതികളുടെ ദയാഹർജി രാഷ്‌ട്രപതി തള്ളി. എന്നാൽ പിന്നീടു നടന്ന നിയമ പോരാട്ടത്തിനൊടുവിൽ 2014 ഫെബ്രുവരി 18ന് മുരുകൻ, ശാന്തൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവു ചെയ്‌തു.

പേരറിവാളൻ ഉൾപ്പെടെയുള്ള പ്രതികളെ ജയിലിൽനിന്ന് ഉടൻ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സർക്കാർ തീരുമാനം സുപ്രീംകോടതി ഇടപെട്ടു തടഞ്ഞിരുന്നു. ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവുചെയ്‌തതിനു പിന്നാലെയാണ് ഏഴു പ്രതികളെയും ഉടൻ മോചിപ്പിക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനമെടുത്തത്.

click me!