
ദില്ലി: പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മുത്തലാഖ് ബില്‍ പരിഗണിക്കുന്നത് രാജ്യസഭ വീണ്ടും മാറ്റി. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയത്തില്‍ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ബഹളം കാരണം രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബില്ല് ഈ സമ്മേളനകാലത്ത് പാസ്സാകാനുള്ള സാധ്യത ഇതോടെ അടഞ്ഞു.
രൂക്ഷമായ വാദപ്രതിവാദത്തിനാണ് മൂന്നു മണിക്ക് രാജ്യസഭ സാക്ഷ്യം വഹിച്ചത്. ബിജെപിയും അണ്ണാ ഡിഎംകെയും ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാരിനെതിരെ ശക്തമായി അണിനിരന്നു. അംഗങ്ങളുടെ പേര് കൂടി ഉള്‍പ്പെടുത്തി ബില്ലിനായുള്ള സെലക്ട് കമ്മിറ്റി പ്രമേയം അനന്ദ് ശര്‍മ്മ കൊണ്ടു വന്നപ്പോള്‍ ഇത് ചട്ടവിരുദ്ധമാണെന്ന് അരുണ്‍ ജെയ്റ്റ്ലി വാദിച്ചു. സുപ്രീംകോടതിയില്‍ മുത്തലാഖ് കേസില്‍ ഹാജരായ കപില്‍ സിബല്‍ സംസാരിക്കാന്‍ എഴുനേറ്റത് ഭരണപക്ഷത്തെ ചൊടിപ്പിച്ചു. ഭൂരിപക്ഷ വികാരം എതിരായിട്ടും സര്‍ക്കാര്‍ ബില്ല് പരിഗണിക്കണമെന്ന വാദത്തില്‍ ഉറച്ചു നിന്നു. ഒരു മണിക്കൂര്‍ നീണ്ടു നിന്ന ബഹളത്തിനു ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞു
ബില്ല് സെലക്ട് കമ്മിറ്റിക്കു വിട്ട് മൂന്നു വര്‍ഷം ശിക്ഷയെന്ന വ്യവസ്ഥ മാറ്റാനാണ് പ്രതിപക്ഷ നീക്കം. എന്നാല്‍ ഗുജറാത്തില്‍ മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് മുസ്ലിം സംഘടനകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങുന്നു എന്ന് പ്രചരിപ്പിക്കാനാണ് സര്‍ക്കാര്‍ ഈയവസരം ആയുധമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam