രാഹുൽ ഗാന്ധി എവിടെയാണെന്നും ആരുടെ കൂടെയാണെന്നും ചോദ്യം ചെയ്ത് ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ. വയനാട് മണ്ണിടിച്ചിൽ നടന്നിട്ടും ദുരിതബാധിതരെ സന്ദർശിക്കാത്തതിനെയും 20 ദിവസമായി ഇന്ത്യയിൽ നിന്ന് വിട്ടുനിൽക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു.
ദില്ലി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം ചര്‍ച്ചയാക്കി ബിജെപി. രാഹുല്‍ എവിടെയാണെന്ന ചോദ്യവുമായി ബിജെപി ഐടി സെല്‍ നേതാവ് അമിത് മാളവ്യ രംഗത്തെത്തി. 'രാഹുൽ ഗാന്ധി എവിടെയാണെന്ന് ആർക്കെങ്കിലും അറിയാമോ? അദ്ദേഹം ഏത് രാജ്യത്താണ് അവധിക്കാലം ആഘോഷിക്കുന്നത്? അദ്ദേഹം ആരുടെ കൂടെയാണ്? ഇത്രയധികം തവണ അദ്ദേഹം ആരെ കാണാനാണ് യാത്ര ചെയ്യുന്നത്? അദ്ദേഹം ദീർഘനാളായി ഇന്ത്യയിൽ നിന്ന് വിട്ടുനിൽക്കുകയാണ്, അദ്ദേഹം എവിടെയാണെന്ന് ആർക്കും അറിയില്ല." - എന്നായിരുന്നു ട്വീറ്റ്.
വയനാട് മണ്ണിടിച്ചിൽ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും സംഭവ സ്ഥലം സന്ദർശിക്കാത്തതിനെതിരെയും ബിജെപി നേതാവ് വിമർശനവുമായി രംഗത്തെത്തിയിരുന്നു. ദുരിതബാധിതരെ കാണാൻ ഇരുവരും സമയം കണ്ടെത്തിയില്ല എന്നും, തെരഞ്ഞെടുപ്പിന് മുൻപ് മാത്രം എത്തുന്നവരാണ് ഇരുവരുമെന്നാണ് ആരോപണം. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്നതാണ് യഥാർത്ഥ സഹാനുഭൂതിയെന്നും, എപ്പോഴും ശബ്ദമുയർത്തുന്ന അനുകൂലികളുടെ ഇപ്പോഴത്തെ മൗനം ശ്രദ്ധേയമാണെന്നും അമിത് മാളവ്യ പറഞ്ഞു. രാഹുൽ ഗാന്ധി 20 ദിവസമായി ഇന്ത്യയിൽ ഇല്ലാത്തതിനെതിരെയും ബിജെപി അനുകൂലികൾ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർത്തുന്നുണ്ട്.
