
സിര്‍സ: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനെ ബലാത്സംഗക്കേസില്‍ ജയിലിലാക്കിയതിന് പിന്നിലെ ഊമകത്തിന് കാരണക്കാരി ഭാര്യ ഹര്‍ജീത് കൗര്‍ എന്ന് റിപ്പോര്‍ട്ട്. ഗുര്‍മീതിന്റെ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിക്ക് കത്തയച്ചത് ഇയാളുടെ ഭാര്യയുടെ നിര്‍ദേശത്തില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.
ഭര്‍ത്താവിന്‍റെ ചെയ്തികളില്‍ മനംനൊന്താണ് ഹര്‍ജീത് പണി കൊടുത്തത്. ഭര്‍ത്താവിനെതിരെ മറുത്ത് ഒന്നും പറയാത്ത ഭാര്യയാണ് ഹര്‍ജീത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വസ്തുത അതല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഗുര്‍മീത് തന്‍റെ പ്രവര്‍ത്തികളുമായി മുന്നോട്ട് പോകുമ്പോള്‍ പ്രാര്‍ത്ഥനകളുമായി ആശ്രമത്തിലെ സാധുക്കള്‍ക്കൊപ്പമായിരുന്നു ഹര്‍ജീത്.
1990ലാണ് ഹര്‍ജീത് ദേരാ സച്ചാ സൗദ ആശ്രമത്തില്‍ എത്തിയത്. ഹര്‍മീത് ഇതിനിടെ ദേരാ സച്ചയുടെ അധിപനായി വളര്‍ന്നു. വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഗുര്‍മീത് അറിയിച്ചപ്പോള്‍ ഹര്‍ജീത് സന്തോഷത്തോടെയാണ് സമ്മതം മൂളിയത്. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ഗുര്‍മീതിന്റെ തനിനിറം തിരിച്ചറിഞ്ഞുവെന്ന് ഹര്‍ജീത് പറഞ്ഞു.
തനിനിറം വ്യക്തമായതോടെ ഹര്‍ജീത്, ഗുര്‍മീതില്‍ നിന്ന് അകലാന്‍ ശ്രമിച്ചു. എന്നാല്‍ ഭീഷണി ഉണ്ടായിരുന്നതിനാല്‍ ആശ്രമം വിട്ടു പോകാന്‍ സാധിച്ചില്ല. ആശ്രമത്തിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കാനുള്ള മറയായാണ് ഹര്‍ജീതിനെ ഉപയോഗിച്ചിരുന്നത്. ഗുര്‍മീതിന്റെ ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാതായതോടെയാണ് ആ സ്ഥാനത്തേക്ക് ഹണിപ്രീത് കടന്നു വരുന്നത്.
ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി എത്തിയ ഹണിപ്രീതിനെ ഗുര്‍മീത് വലയിലാക്കുകയായിരുന്നു. ഭര്‍ത്താവിന്റെ ബലഹീനത മുതലെടുത്താണ് ഹണിപ്രീതിനെ, ഗുര്‍മീത് വരുതിയിലാക്കിയതെന്നും ഹര്‍ജീത് പറയുന്നു.
ഹണിപ്രീത്, തന്റെ വളര്‍ത്ത് മകളാണെന്നാണ് ഗുര്‍മീത് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഹണിപ്രീതിന്റെ സ്ഥാനം കിടപ്പറയിലാണെന്ന് ഹര്‍ജീത് പറഞ്ഞു. ഗുര്‍മീതിന്‍റെ കാമലീലകള്‍ക്കെതിരെ നിരവധി സ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും ഭാര്യ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam