
തിരുവനന്തപുരം: അഭിമന്യു വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടാത്തത് സര്‍ക്കാരിന്‍റെ ഒത്തുകളി മൂലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടും സിപിഎമ്മും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താത്തത് ഇക്കാരണത്താലെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം, കേസില്‍ രണ്ട് പേരെ കൂടി പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. പാലാരിവട്ടം സ്വദേശി അനൂപ്, കരുവേലിപ്പടി സിദേശി നിസാര്‍ എന്നിവരെയാണ് അറസ്റ്റിലായത്. ഇവര്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതില്‍ പങ്കുമുളളവരാണെന്ന് പൊലീസ് പറയുന്നു. ഇവരെ കൂടാതെ സംഭവത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ ആലപ്പുഴയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. ഷാജഹാൻ, ഷിയാസ് സലീം എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. എസ്ഡിപിഐയുടെ പ്രധാന പ്രവർത്തകരാണ് പിടിയിലായവരെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
കായികമായ അക്രമങ്ങളടക്കമുള്ള എസ്ഡിപിഐയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആളാണ് പാർട്ടിയുടെ ഓപ്പറേഷൻസ് വിഭാഗം നേതാവായ ഷാജഹാൻ. ആയോധനകലകളിൽ വിദഗ്ദ്ധനാണ് ഷിയാസ് അലി. അഭിമന്യു കൊലപ്പെട്ട സംഭവത്തെക്കുറിച്ച് ഇരുവർക്കും അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇവരുടെ ലാപ്പ്ടോപ്പും മൊബൈലും പരിശോധിച്ചതിൽ മതസ്പർധ വളർത്തുന്ന പല രേഖകളും കണ്ടെത്തിട്ടുണ്ട്. അഭിമന്യു വധത്തെ തുടർന്ന് ഏറ്റവും കൂടുതൽ എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലായത് ആലപ്പുഴയിൽ നിന്നാണ്. ഒരൊറ്റ ദിവസം മാത്രം എൺപതിലേറെ എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് ഇവിടെ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, അഭിമന്യു കൊലപ്പെട്ടിട്ട് പത്ത് ദിവസം ആയിട്ടും മുഖ്യപ്രതിയെന്ന് കരുതുന്ന മുഹമ്മദ് അടക്കം പലരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam