
തിരുവനന്തപുരം: അവിവേകിയായ ഭരണാധികാരി അധികാരത്തിലെത്തിയാൽ എന്ത് സംഭവിക്കും എന്നതിന്റെ തെളിവാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് കസ്റ്റഡിയിലുള്ളവരെ വേഷം മാറ്റി കൊണ്ടു പോകുന്നത് എന്ത് നവോത്ഥാനമാണെന്നും ചെന്നിത്തല ചോദിച്ചു. തിരക്കഥ മുഖ്യമന്ത്രിയുടേതാണ്. മുഖ്യമന്ത്രിയുടേത് തരം താണ നടപടിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ആക്ടിവിസ്റ്റുകളായ യുവതികളെ തിരഞ്ഞു പിടിച്ചു തന്റെ അജണ്ട നടപ്പാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു. ഭക്തർക്ക് ഏറ്റത് ആഴത്തിൽ ഉള്ള മുറിവാണ്. ഇതു ഉടൻ ഉണങ്ങില്ല. പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും അന്തസ് ഇടിച്ച നടപടി കൂടിയാണിത്. മുഖ്യമന്ത്രി ചെയ്തത് ഭരണാധികാരിക്ക് ചേർന്ന് നടപടി അല്ല. മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയുടെ റോളിൽ ആണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
മതിൽ കെട്ടിയവർ തമ്മിലുള്ള ഐക്യം തകർന്നു. ജനങ്ങളെ വഞ്ചിച്ചുകൊണ്ടു കെട്ടിയ മതിലിനെ വഞ്ചനാ മതിൽ എന്നു വിളിക്കാം. ആചാരങ്ങളുടെ കാര്യത്തിൽ അവസാന വാക്കു തന്ത്രിയുടേതാണ്. തന്ത്രിയെ വിരട്ടാൻ മുഖ്യമന്ത്രി നോക്കണ്ട. കോ ലീ ബി സഖ്യം എന്ന ആരോപണം ബി ജെ പി യെ പരിപോഷിപ്പിക്കാൻ ഉള്ള മുഖ്യമന്ത്രിയുടെ നടപടിയുടെ ഭാഗമാണ്. കള്ള നാടകം മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
മാധ്യമ പ്രവർത്തകർക്ക് നേരെ ഉള്ള ആക്രമണത്തെ അപലപിക്കുന്നുവെന്നും ചെന്നിത്തല പ്രതികരിച്ചു. പൈലറ്റ് വാഹനം വെട്ടി തിരിച്ചാണ് കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകരെ ഇടിച്ചതെന്നും ചെന്നിത്തല പറഞ്ഞു. കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യത്തിൽ സാധാരണംമാണ്. സർക്കാരിനെതിരെ സന്ധി ഇല്ലാത്ത പോരാട്ടം നടത്തും. രണ്ട് യുവതികളെ കയറ്റി വിശ്വാസികളുടെ വികാരം വൃണപ്പെടുത്തിയെന്നും ചെന്നിത്തല ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam