
പൂനെ: നാനൂറ് അടി താഴ്ച്ചയുളള മലമടക്കുകളിലൂടെ പന്ത്രണ്ട് കിലോമീറ്റര്‍ ചെളിക്കുണ്ട് താണ്ടി അയാള്‍ യാത്ര ചെയ്യും തന്‍റെ വിദ്യാര്‍ത്ഥിക്കായി. ചന്ദാര്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ സൂളിലേക്കുളള രജിനികാന്ത് മാന്‍ഡെയെന്ന അദ്ധ്യാപകന്‍റെ ദൈനംദിന യാത്ര ഇങ്ങനെയാണ്. പൂനെയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുളള ചന്ദാര്‍ ഗ്രാമത്തില്‍ ആകെയുളളത് ഒരു സര്‍ക്കാര്‍ പ്രൈമറി സ്കൂളാണ്. അവിടെ വിദ്യാര്‍ത്ഥിയായുളളത് ഏട്ടുവയസ്സുകാരന്‍ യുവരാജ് സാംഗ്ളയും.
സ്കൂളിലെത്തിയാല്‍ പിന്നെ രജിനികാന്തിന്‍റെ ആദ്യ ജോലി തന്‍റെ വിദ്യാര്‍ത്ഥിയ്ക്ക് പിന്നാലെ പായുകയെന്നതാണ്. കൂട്ടുകാരില്ലാത്തതിനാല്‍ യുവരാജിന് സ്കൂളില്‍ പോകാന്‍ വലിയ മടിയാണ്. അവന്‍ ഏതെങ്കിലും മരപ്പൊത്തിലൊളിച്ചിരിക്കും. രജിനികാന്ത് തന്‍റെ വിദ്യാര്‍ത്ഥിയെ കണ്ടെത്തി സ്കൂളിലെത്തിച്ച് പഠിപ്പിക്കും.
1985 ലാണ് ചന്ദാര്‍ സ്കൂള്‍ പണികഴിപ്പിച്ചത്. കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ സ്കൂള്‍ എന്നത് വെറും നാല് ചുവരുകള്‍ മാത്രമായിരുന്നു. "ഒരു രാത്രി സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ഒരു പാമ്പ് എന്‍റെ മുകളില്‍ വീണു. കുറച്ചുനാളുകള്‍ക്ക് മുന്‍പ് സ്കൂളിലേക്ക് വരവേ എന്‍റെ ബൈക്കേടെ ഞാന്‍ ചെളിക്കുണ്ടില്‍ മറ്റൊരു പാമ്പിന്‍റെ മുകളിലേക്ക് വീണു. ഇനി ഒരു പക്ഷേ ഒന്നൂടെ അങ്ങനെയുണ്ടായാല്‍ എന്‍റെ ജീവന് എന്തു സംഭവിക്കുമെന്നുപോലുമറിയില്ല" സ്കൂള്‍ അദ്ധ്യാപകന്‍ രജിനികാന്തിന്‍റെ വാക്കുകളാണിത്.
എന്‍.സി.പി.യുടെ എംപിയായ സുപ്രിയ സോളെയുടെ മണ്ഡലമാണിത്. പക്ഷേ എംപിയ്ക്ക് തങ്ങളുടെ കാര്യത്തിലൊന്നും ശ്രദ്ധയില്ലെന്നാണ് ഗ്രാമീണരുടെ ആരോപണം. നാഗ്പൂര്‍ സ്വദേശിയായ രജിനികാന്ത് ഏട്ട് വര്‍ഷം മുന്‍പ് ചന്ദാറിലെത്തുമ്പോള്‍ സ്കൂളില്‍ 11 വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. എന്നാല്‍ പലകാലങ്ങളിലായി ഇത് കുറഞ്ഞ് ഒന്നായിമാറിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 12 കിലോ മീറ്റര്‍ അകലെയുളള മാന്‍ഗോണില്‍ മാത്രമാണ്. ഉന്നത വിദ്യാഭ്യാസ സംവിധാനമുളളത് ചെളിക്കുണ്ട് കടന്ന് ഇത്രയും ദൂരം പോയി ആരും പഠിക്കാറില്ല. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന്‍റെ പ്രാധ്യാന്യം ആര്‍ക്കുമറിയില്ല. വിദ്യാര്‍ത്ഥിയുടെ എണ്ണം കുറഞ്ഞ് ഒന്നായെങ്കിലും രജിനികാന്ത് മാന്‍ഡെയെന്ന 29 കാരന്‍ എന്നും തന്‍റെ ബൈക്കില്‍ കിലോമീറ്ററുകള്‍ താണ്ടി സേവനത്തിനെത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam