തിരുവനന്തപുരം: സര്‍ക്കാർ പ്രസിദ്ധീകരിച്ച റേഷൻ മുൻഗണനാ പട്ടികയുടെ കരട് ലിസ്റ്റിലും സര്‍വ്വത്ര ക്രമക്കേട്. പരാതികളും ആക്ഷേപങ്ങളും സ്വീകരിച്ച് കരട് പട്ടിക തദ്ദേശ സ്ഥാപനങ്ങളുടെ അംഗീകാരത്തിന് നൽയിയെങ്കിലും അര്‍ഹരായ പത്ത് ലക്ഷത്തോളം പേര്‍ ഇപ്പോഴും തഴയപ്പെട്ടെന്നാണ് വിവരം . അനർഹരെ ഒഴിവാക്കിയും അർഹതയുള്ള അപേക്ഷകരെ ഉൾപ്പെടുത്തിയും ലിസ്റ്റ് അംഗീകരിച്ച് നൽകണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിര്‍ദ്ദേശം നൽകുന്പോഴും പരാതികളിലെ നിജസ്ഥിതി പരിശോധന, പോലും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്
മാരായമുട്ടത്തെ നെയ്ത്തുകാരി ശ്രീദേവിയും തവരവിള സ്വദേശി നിർമലകുമാരിയുമെല്ലാം അപേക്ഷകൾ പലതു നൽകിയിട്ടും മുൻഗണനാ ലിസ്റ്റിൽ ഇടം നേടാൻ കഴിയാത്തവരാണ് പരാതികൾ പരിഗണിച്ച് തയ്യാറാക്കിയ കരട് പട്ടികയാണ് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിക്ക് നൽകിയത് . അനര്‍ഹരെ ഒഴിവാക്കി അന്തിമ ലിസ്റ്റ് വാര്‍ഡ് കമ്മിറ്റികളും ഗ്രാമസഭകളും അംഗീകരിച്ച് നൽകണം. മാര്‍ച്ച് 3 വരെ സമയമുണ്ടെങ്കിലും സംഗതി പ്രായോഗികമല്ലെന്നാണ് വാദം.
മുൻഗണനാ പട്ടികയിൽ സംസ്ഥാനത്താകെ ഒരു കോടി അൻപത്തിനാല് ലക്ഷം പേര്‍. 15 ലക്ഷം കാര്‍ഡ് ഉടമകൾ പരാതി നൽകിയിട്ടുണ്ട്. കാര്‍ഡ് ഒന്നിന്റെ ശരാശരി കണക്കെടുത്താൽ 50 ലക്ഷം പേരെങ്കിലും വരും പരാതിക്കാര്‍. പ്രാഥമിക പരിശോധനയിൽ അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയത് 12ര ലക്ഷം പരാതികൾ . കരട് ലിസ്റ്റ് തയ്യാറാക്കും മുൻപ് ഒരുലക്ഷം പേരെ ഒഴിവാക്കിയെങ്കിലും 12 ലക്ഷത്തിൽ ബാക്കിയെല്ലാം പട്ടികക്ക് പുറത്താണെന്ന് ചുരുക്കം. നിലവിലെ പട്ടിക വെട്ടിച്ചുരുക്കിയാലേ പുതിയ അപേക്ഷകരെ ഉൾപ്പെടുത്താനാകൂ എന്നിരിക്കെ അനര്‍ഹര്‍ സ്വയം ഒഴിഞ്ഞ് പോകണമെന്ന പ്രസ്ഥാവന കൊണ്ടു മാത്രം കാര്യമുണ്ടോ എന്നാണ് ചോദ്യം