ഇ-പോസ് സംവിധാനം ഫലംകാണുന്നില്ല; റേഷൻ കടകൾ ഇന്ന് ഉച്ച വരെ അടച്ചിടും

By Web TeamFirst Published Sep 27, 2018, 7:25 AM IST
Highlights

റേഷൻ തട്ടിപ്പ് തടയാൻ കൊണ്ടുവന്ന ഇ-പോസ് സംവിധാനം സംസ്ഥാനത്ത് ഫലംകാണുന്നില്ലെന്ന് പരാതി. കോടികൾ മുടക്കി പുതിയ സെർവർ വാങ്ങിയിട്ടും റേഷൻ വിവരങ്ങൾ അതിലേക്ക് മാറ്റാൻ പൊതുവിതരണ വകുപ്പിനായിട്ടില്ല. അധികൃതരുടെ മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് റേഷൻ കടകൾ ഇന്ന് ഉച്ച വരെ അടച്ചിടും. 

തിരുവനന്തപുരം: റേഷൻ തട്ടിപ്പ് തടയാൻ കൊണ്ടുവന്ന ഇ-പോസ് സംവിധാനം സംസ്ഥാനത്ത് ഫലംകാണുന്നില്ലെന്ന് പരാതി. കോടികൾ മുടക്കി പുതിയ സെർവർ വാങ്ങിയിട്ടും റേഷൻ വിവരങ്ങൾ അതിലേക്ക് മാറ്റാൻ പൊതുവിതരണ വകുപ്പിനായിട്ടില്ല. അധികൃതരുടെ മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് റേഷൻ കടകൾ ഇന്ന് ഉച്ച വരെ അടച്ചിടും. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് വ്യാപാരികളുടെ തീരുമാനം. 

ഭക്ഷ്യഭദ്രതാ നിയമത്തിന്‍റെ ഭാഗമായിട്ടാണ് റേഷൻ കടകളിൽ ഇ - പോസ് സംവിധാനം ഏർപ്പെടുത്തിയത്. ഉപഭോക്താവിന്‍റെ വിരളടയാളം മെഷീനിൽ പതിച്ച് കൃത്യമായ അളവിൽ ഭക്ഷ്യസാധനം വാങ്ങുന്ന രീതിയാണിത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ വൈകിയാണ് കേരളം പൂർണ്ണമായും ഇ - പോസ് രീതിയിലേക്ക് മാറിയത്. 

ഭക്ഷ്യഭദ്രതാ നിയമപ്രകാരം ഇ-പോസ് സംവിധാനത്തിന് സ്വന്തമായി സെർവർ വേണമെന്നിരിക്കെ ഐടി മിഷന്‍റെ സെർവർ ഉപയോഗിച്ചാണ് പദ്ധതി തുടങ്ങിയത്. സംസ്ഥാനത്തെ 14,812 റേഷൻ കടകളിലെയും വിവരങ്ങൾ ഉൾക്കൊള്ളാൻ പക്ഷേ, ഐടി മിഷന്‍റെ  സെർവറിന് കഴിയില്ല. 

സെർവർ തകരാർ തുടർക്കഥയായപ്പോൾ കഴിഞ്ഞ ജൂലൈയിൽ അഞ്ചരകോടി മുടക്കി പുതിയ സെർവർ പൊതുവിതരണവകുപ്പ് വാങ്ങി. പക്ഷേ രണ്ടരമാസം കഴിഞ്ഞിട്ടും റേഷൻ വിവരങ്ങൾ അതിലേക്ക് പൂർണ്ണമായി മാറ്റിയിട്ടില്ല. ഡേറ്റാ കൈമാറ്റത്തിൽ ഉദ്യോഗസ്ഥതലത്തിലുള്ള അലംഭാവമാണ് ഇതിനുകാരണം. എന്നാല്‍ പ്രളയം മൂലം വിവരകൈമാറ്റത്തിൽ കാലതാമസം വന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ സെർവറിലേക്ക് വിവര കൈമാറ്റം പൂർത്തിയാക്കി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസും വിശദീകരിക്കുന്നു. 
 

click me!