ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ദേശീയ കൺവെൻഷൻ ആരംഭിച്ചു

By Web DeskFirst Published Jul 26, 2016, 1:20 AM IST
Highlights

ഫിലാഡല്‍ഫിയ: അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി  ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ദേശീയ കൺവെൻഷൻ ഫിലഡൽഫിയയിൽ ആരംഭിച്ചു. നാല് ദിവസം നീണ്ടു നിൽക്കുന്ന കൺവെൻഷനിൽ ഹിലരി ക്ലിന്‍റനെ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഔദ്യോഗികമായി  പ്രഖ്യാപിക്കും. 

കണ്‍വെന്‍ഷന്‍ ആരംഭിക്കും മുന്‍പേ ഡെമോക്രാറ്റിക് പാര്‍ടിയില്‍ പാളയത്തില്‍ പട തുടങ്ങിയിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷ ഡെബി വാസര്‍മാന്‍ രാജി പ്രഖ്യാപിച്ചു.  ഇ-മെയില്‍ ചോര്‍ച്ച വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ഡെബി രാജി വയ്‌ക്കണമെന്ന് ഹില്ലരിയുടെ മുഖ്യ എതിരാളിയായിരുന്ന ബേണി സാന്‍ഡേഴ്‌സ് ആവശ്യപ്പെട്ടിരുന്നു. ദേശീയ അധ്യക്ഷയുടെ രാജി ഹിലരിയുടെ പ്രചാരണത്തില്‍ തിരിച്ചടിയായേക്കും. 

ബേണി സാന്‍ഡേഴ്‌സും ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വവും തമ്മിലുള്ള രൂക്ഷമായ ഭിന്നത വെളിവാക്കുന്ന 19,000 ഇ-മെയിലുകള്‍ വികിലീക്‌സ് പുറത്തുവിട്ടിരുന്നു. പാര്‍ട്ടി ദേശീയ നേതൃത്വത്തിലുള്ളവര്‍ പരസ്‌പരം അയച്ച ഈ ഇ-മെയിലുകളില്‍ ബേണിയെക്കുറിച്ച് അതീവ ഗുരുതരമായ പരാമര്‍ശങ്ങളാണ് ഉള്ളത്.  കഴിഞ്ഞയാഴ്ച ന്യൂ ഹാംഷെയറിലെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ നേരിട്ടെത്തി ബേണി സാന്‍ഡേഴ്‌സ് ഹിലരിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

എന്നാല്‍ ഡെബി വാസര്‍മാനെ ദേശീയസമിതി അധ്യക്ഷസ്ഥാനത്ത് ഇരുത്തിക്കൊണ്ട് മുന്നോട്ടുപോകാനാകില്ലെന്നാണ് ബേണി സാന്‍ഡേഴ്‌സ് തുറന്നടിച്ചത്. അതേസമയം തനിക്കെതിരായ ഗൂഢാലോചനയില്‍ ദേശീയ അധ്യക്ഷക്ക് മുഖ്യപങ്കുണ്ടെന്നാണ് ബേണി സാന്‍ഡേഴ്‌സിന്റെ ആരോപണം.  

ഹില്ലരി ക്ലിന്റനും വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ടിം കെയിനുമെതിരെ അതിരൂക്ഷ ആരോപണങ്ങളുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുപോകുന്നതിനിടെയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പാളയത്തില്‍ പട. ബേണി സാന്‍ഡേഴ്‌സ് അനുകൂലികളുടെ പിന്തുണ നിര്‍ണ്ണായകമായിരിക്കെ ഇരുപക്ഷവും തമ്മിലുള്ള വിടവ് കൂടുതല്‍ വലുതാകാതിരിക്കാനാണ് ക്ലിന്‍ണ്‍ ക്യാമ്പ് ഡെബി വാസര്‍മാനെ രാജി വയ്പ്പിക്കുന്നത്.

click me!