ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് അപകടനില കവിയാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. കനത്ത മഴയും പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് വിടുന്നതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറ്റാൻ നിർദേശമുണ്ട്.

തൃശൂര്‍: ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് അപകടനില കവിയാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരെ രാത്രി തന്നെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണായ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. ചാലക്കുടിപ്പുഴയിൽ നിലവിൽ 6 മീറ്റർ കവിഞ്ഞ് വെള്ളം ഉയർന്ന സാഹചര്യത്തിലും, കനത്ത മഴ തുടരുന്നതിനാലും, പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് വിടുന്നതിനാലും രാത്രിയോടെ ജലനിരപ്പ് കൂടുതൽ ഉയർന്നേക്കുമെന്ന വിലയിരുത്തലിലാണ് നടപടി. ദുരന്തനിവാരണ നിയമം 2005 ലെ സെക്ഷൻ 30, 34 പ്രകാരമാണ് അടിയന്തര നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്.

പുഴയിൽ വെള്ളം കയറാൻ സാധ്യതയുള്ള മേഖലകളിലുള്ള മുഴുവൻ ആളുകളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്കോ, ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ, ബന്ധുവീടുകളിലേക്കോ അടിയന്തരമായി മാറ്റണം തഹസീൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും ഒഴിപ്പിക്കൽ നടപടികളുടെ നേരിട്ടുള്ള ചുമതല നൽകിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും കുടിവെള്ളം, ഭക്ഷണം, വെളിച്ചം, ശൗചാലയ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാനും നിർദേശമുണ്ട്. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ പ്രദേശങ്ങളിൽ മൈക്ക് അനൗൺസ്‌മെന്റ് വഴി മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകണം.

സാമൂഹിക മാധ്യമങ്ങൾ വഴിയും വിവരം ജനങ്ങളിലേക്ക് എത്തിക്കണം.

അടിയന്തര സാഹചര്യങ്ങളിൽ നിർബന്ധിതമായി ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് പൊലീസിന്റെയും ഫയർഫോഴ്‌സിന്റെയും സഹായം ഉറപ്പാക്കിയിട്ടുണ്ട്. വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാൻ പൊലീസിന്റെ സൈബർ സെല്ലിന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ മുന്നറിയിപ്പുകൾ അതിതീവ്ര ഗൗരവത്തോടെ കാണണമെന്നും ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങളോട് പൂർണ്ണമായി സഹകരിക്കണമെന്നും ജില്ല കളക്ടർ ആവശ്യപ്പെട്ടു.