
തിരുവനന്തപുരം: രക്തദാനത്തിലൂടെ എച്ച്.ഐ.വി ബാധിച്ചുവെന്ന ആരോപണത്തിന് പിന്നാലെ ആര്‍.സി.സിയിൽ രക്തം മാറി നല്‍കിയതു മൂലവും മരണം സംഭവിച്ചു. രോഗിയ്ക്ക് രക്തം മാറി നല്‍കിയെന്നത് സമ്മതിക്കുമ്പോഴും രോഗിയുടെ നില അതീവ ഗുരുതരമായിരുന്നതാണ് മരണകാരണമായതെന്നാണ് ആര്‍സിസി നല്‍കുന്ന വിശദീകരണം. രക്തം മാറി നല്‍കിയതു മൂലം നാഗർകോവിൽ സ്വദേശിയാണ് മരിച്ചത്. ശസ്ത്രക്രിയക്കുശേഷം ഗുരുതരാവസ്ഥയിലായ രോഗിയെ വീണ്ടും ശസ്ത്രക്രിയ നടത്തുമ്പോള്‍ രക്തം മാറി നൽകിയെന്നാണ് ആരോപണം. എന്നാല്‍ രോഗിയുടെ നില ഗുരുതരമായതിനാലാണ് മരണമെന്നാണ് ആര്‍സിസിയുടെ നിലപാട്.
അഞ്ചു വര്‍ഷം മുമ്പ് 2013 ഡിസംബർ ഒന്നിന് ശസ്ത്രക്രിയക്കുശേഷം അമിത രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് വീണ്ടും ശസ്ത്രക്രിയ നടത്തവെയാണ് ഗ്രൂപ്പ് മാറി രക്തം നല്‍കിയത്. ശസ്ത്രക്രിയക്കുശേഷം അതീവ ഗുരുതരാവസ്ഥയില്‍ വെൻറിലേറ്ററില്‍ ആയിരുന്ന രോഗിയാണ് മരിച്ചത് . മരണത്തെക്കുറിച്ച് പതിവ് പോലെ ആഭ്യന്തര അന്വേഷണം നടത്തി . കുറ്റക്കാര്‍ക്കെതിരായ നടപടി വിശദീകരണം ചോദിക്കലിലും താക്കീതിലും ഒതുക്കി ആര്‍സിസി .
ലാബ് ടെക്നീഷ്യൻ, നഴ്സ് എന്നിവർക്ക് വീഴ്ച പറ്റിയെന്നായിരുന്നു കണ്ടെത്തിയത് . റിപ്പോര്‍ട്ട് കണക്കിലെടുത്ത് രക്തം നല്‍കും മുമ്പ് ആവർത്തിച്ച് പരിശോധന നടത്തണമെന്ന ജീവനക്കാരോട് നിര്‍ദേശിച്ചു . രക്തബാങ്കിലും ക്ലിനിക്കൽ ലാബിലും രാത്രി ഡ്യൂട്ടിയ്ക്ക് പ്രത്യേകം ജീവനക്കാരനെ നിയമിക്കാനും തീരുമാനിച്ചു . ഇനി വിവാദങ്ങള്‍ക്കില്ലെന്നാണ് മരിച്ചയാളുടെ ബന്ധുക്കളുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam