
ചെന്നൈ: ചോദ്യത്തെ അഭിനന്ദിച്ചതാണെന്ന് വാദം അംഗീകരിക്കാന്‍ കഴിയുന്നില്ലെങ്കിലും ഗവര്‍ണറുടെ ക്ഷമാപണം സ്വീകരിക്കുന്നതായി ദ വീക്ക് റിപ്പോര്‍ട്ടര്‍ ലക്ഷ്മി സുബ്രഹ്മണ്യന്‍.ട്വിറ്ററിലൂടെയാണ് ലക്ഷ്മി പ്രതികരിച്ചത്. വനിതാ മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തട്ടിയതിന് തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാപ്പുചോദിച്ചിരുന്നു. പേരക്കുട്ടിയോടെന്ന പോലെയാണ് പെരുമാറിയതെന്നും ചോദ്യത്തെ അഭിനന്ദിക്കുകയായിരുന്നെന്നും ഗവര്‍ണര്‍ സംഭവം വിവാദമായതോടെ പ്രതികരിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് ഗവര്‍ണര്‍ ക്ഷമാപണം നടത്തിയത്.
ഗവര്‍ണര്‍ വാര്‍ത്ത സമ്മേളനം അവസാനിപ്പിച്ചു പോകാന്‍ ഒരുങ്ങുമ്പോള്‍ ആയിരുന്നു സംഭവം.കുട്ടികളെ അധ്യാപിക അനാശാസ്യത്തിന് പ്രേരിപ്പിച്ച സംഭവത്തിൽ തനിക്ക് പങ്കില്ല എന്നു പറയനാണ് ഗവര്‍ണർ ഇന്നലെ വാർത്ത സമ്മേളനം വിളിച്ചത്. ചോദ്യത്തിന് മറുപടി പറയാതെ കവിളില്‍ തട്ടുകയായിരുന്നു ഗവര്‍ണര്‍. തന്റെ അനുവാദം ഇല്ലാതെ തന്നോട് ഗവര്‍ണര്‍ വാത്സല്യപ്രകടനം നടത്തിയത് ലക്ഷ്മി സുബ്രമണ്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.ഇതോടെ ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തി.
ഗവര്‍ണര്‍ ഔചിത്യമില്ലാതെ പെരുമാറിയെന്ന് ഡിഎംകെ നേതാക്കളായ എം.കെ സ്റ്റാലിനും കനിമൊഴിയും ട്വീറ്റ് ചെയ്തു. ഗവര്‍ണര്‍ ക്ഷമ ചോദിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ പ്രസ് ക്ലബ്ബ് കത്തയക്കുകയും ചെയ്തിരുന്നു .ഇതേ ആവശ്യമുന്നയിച്ച് 190 മാധ്യമപ്രവർത്തകർ ഒപ്പിട്ട കത്തും അയച്ചിരുന്നു. അതേ സമയം രാജ്ഭവനിൽ ഗവർണർ ഇക്കാര്യത്തിൽ വാർത്ത സമ്മേളനം വിളിച്ചത് ചട്ട വിരുദ്ധമാണെന്ന് ആരോപിച്ച് ഡിഎംകെ രാജ് ഭവനിലേക്ക് പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam