ബി സന്ധ്യ അടക്കമുള്ളവരെ സ്ഥലം മാറ്റി പോലീസില്‍ അഴിച്ചുപണി

By Web DeskFirst Published Jan 18, 2018, 11:01 PM IST
Highlights

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കെ, അന്വേഷണത്തിന് നേതൃത്വം നൽകിയ എഡിജിപി ബി സന്ധ്യയെ അപ്രധാന തസ്തികയിലേക്ക്  മാറ്റിയത് പൊലീസ് സേനയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് . ഉന്നത ഉദ്യോഗസ്ഥർ പോലും അറിയാതെയാണ് ഈ അഴിച്ചുപണിയെന്നാണ് സൂചന.  അതേസമയം സോളാർ കമ്മീഷന്‍റെ പരാമർശത്തെ തുടർന്ന് പൊതുമേഖല സ്ഥാപനത്തിലേക്ക് മാറ്റിയ പദ്മകുമാറിന് നിർണ്ണായക സ്ഥാനം നൽകുകയും ചെയ്തു.

നടിയെ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേണഷസംഘത്തിനകത്തുണ്ടായിരുന്ന അതൃപ്തി സർക്കാർ നിരീക്ഷിച്ച് വരികയായിരുന്നു.  കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന  ദിനേന്ദ്ര കശ്യപിനെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം  നേരിട്ട് വിളിച്ചിരുന്നു. ദിലീപിന്‍റെ അറസ്റ്റുള്‍പ്പടെയുള്ള കാര്യങ്ങൾ ദിനേന്ദ്രേ കശ്യപ് അറിഞ്ഞിരുന്നില്ല. 

ഐജി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചിരുന്നത്. കുറ്റപത്രം നൽകി കേസ് നിർണ്ണായക ഘട്ടത്തില്‍  എത്തി നിൽക്കുമ്പോഴാണ് ഐജിയെയും കൊച്ചി റേ‍ഞ്ച് ഐജി  പി വിജയനെയും മാറ്റിയത്.  പൊലീസിന്‍റെ ട്രെയിനിംഗിന്റെ ചുമതലയുള്ള എഡിജിപി എന്ന അപ്രധാന തസ്തികയിലേക്കാണ് സന്ധ്യയെ മാറ്റയതെന്നതും ശ്രദ്ധേയമാണ്.

കൊച്ചി റേഞ്ച് ഐ.ജി പി. വിജയനെയും തല്‍സ്ഥാനത്തു നിന്നും നീക്കി. പൊലീസ് ആസ്ഥാനത്തെ അഡ്മിനിസ്‌ട്രേഷന്‍ ചുമതലയാണ് പി വിജയന്  ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.   പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഐപിഎസ് തലപ്പത്തെ ആദ്യം അഴിച്ചുപണി ദക്ഷിണമേഖലയിൽ ആയിരുന്നു.  പദ്മകുമാറിനെ മാറ്റി അന്ന് സന്ധ്യയെ നിയമിക്കുകയായിരുന്നു.  

പക്ഷെ ഇപ്പോഴും സന്ധ്യയെയും പി വിജയനെയും ദക്ഷിണമേഖലയിൽ നിന്നും മാറ്റിയതിലുളള യഥാർത്ഥ വസ്തുത സംബന്ധിച്ച് പ്രതികരിക്കൻ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല. കേന്ദ്ര ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി തിരിച്ചെത്തിയ വിജയ് സാക്കറെയയെ ഏതാനും ദിവസത്തിന് മുൻപാണ് പൊലീസ് ആസ്ഥാനത്ത് നിയമിച്ചത്. 

ഇപ്പോൾ   പുതിയ കൊച്ചി റേഞ്ച് ഐ.ജിയായി വിജയ് സാക്രേയാണ് സർക്കാർ നിയമിച്ചിരിക്കുന്നത്. ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്ന അനിൽകാന്തിനെ പുതിയ ദക്ഷിണ മേഖല എ.ഡി.ജി.പിയായി  നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സോളാർ കമ്മീഷന്രെ കണ്ടെത്തലിനെ തുടർന്ന് മാർക്കറ്റ് ഫെഡ് എംടി സ്ഥാനത്തേക്ക് മാറ്റിയിരുന്ന കെ പദ്മകൂമാറിനെ ഗതാഗത കമ്മീഷണറുടെ ചുമതലയിലേക്കാണ് മാറ്റിയിരിക്കുന്നത്.

ഐജി  മനേജ് എബ്രഹമിന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി വിജിലൻസ് തലപ്പത്ത് നിയമിക്കാനുള്ള ചർച്ചകളും പുരോഗമിക്കുകയാണെന്നാണ് സൂചന.

click me!