സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായുള്ള ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായും പാടണമെന്നുള്ള ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെ ചൊല്ലി വിവാദം. പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പറയുന്നില്ല.
തിരുവനന്തപുരം: സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായുള്ള ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായും പാടണമെന്നുള്ള ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെ ചൊല്ലി വിവാദം. വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചപ്പോൾ ലോക്ഭവൻ നിർദേശപ്രകാരമാണ് സർക്കുലർ എന്ന വിചിത്ര വിശദീകരമാണമാണ് വിദ്യാഭ്യാസ മന്ത്രി നൽകിയത്. അതേസമയം ജില്ലകളിലെ സ്വാതന്ത്രദിന ചടങ്ങുകൾക്കായി പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പറയുന്നില്ല.
സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരങ്ക ചടങ്ങുകളിൽ വന്ദേ മാതരം മുഴുവനായി പാടണമെന്നാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലർ. കേന്ദ്ര സാസ്ക്കാരിക മന്ത്രാലയത്തിൻ്റെ പ്രത്യേക നിർദേശ പ്രകാരമാണ് നടപടി. ഓഗസ്റ്റ് 9 മുതൽ 17 വരെയുളള്ള വിവിധ പരിപാടികളിൽ പാടാനാണ് നിർദേശം. വന്ദേ മാതരം മുഴുവനായും പാടുന്നതിനെ ദേശീയ തലത്തിൽ കോൺഗ്രസ് എതിർക്കുമ്പോൾ ഇങ്ങനെയൊരു സർക്കുലർ ഇറക്കിയത് ചർച്ചയായി. പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചു. സർക്കുലറിനെ അനുകൂലിക്കാതെയായിരുന്നു ആഭ്യന്തര മന്ത്രിയുടെയും വ്യവസായ മന്ത്രിയുടേയും പ്രതികരണങ്ങൾ.
കേന്ദ്ര നിർദേശം അതേ പടി താഴോട്ട് കൈമാറിയതാണ് ചീഫ് സെക്രട്ടറി എന്നാണ് പൊതുഭരണവകുപ്പ് വിശദീകരണം. ഈ മാസം നാലിന് പ്രോട്ടോക്കോൾ വിഭാഗം ജില്ലകളിലെ സ്വാതന്ത്ര ദിനാഘോഷ ചടങ്ങ് എങ്ങനെ നടത്തണമെന്ന സർക്കുലറിൽ വന്ദേമാതരത്തെ കുറിച്ച് പറയുന്നില്ല. ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് പരാമർശം. നേരത്തെ വിഡി സതീശൻ സർക്കാരിന്റെ സത്യാപ്രതിജ്ഞാ ചടങ്ങിൽ രാജ് ഭവൻ നിർദേശ പ്രകാരം വന്ദേമാതരം മുഴുവൻ പാടിയത് വിവാദമായിരുന്നു.

