വിഷയത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നാണ് റവന്യു മന്ത്രിയുടെ ഓഫിസ് കളക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്‍റിൽ ഉണ്ടായ തീപിടിത്തത്തിൽ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ ജില്ലാ ഭരണകൂടത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് കളക്ടർ മാലിന്യ പ്ലാന്‍റ് സന്ദർശിച്ചു. വിഷയത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നാണ് മന്ത്രിയുടെ ഓഫിസ് കളക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് ഇത്തരത്തിൽ തീ പിടുത്തമുണ്ടാകുന്നത്. തരംതിരിക്കാത്ത മാലിന്യക്കൂമ്പാരത്തിലാണ് തീപ്പിടുത്തമുണ്ടായത്. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യശേഖരത്തിൽ തീ കത്തിപ്പടർന്നതോടെ പരിസരമാകെ കറുത്ത പുകയും ദുർഗന്ധവും പടർന്നിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനാ യൂണിറ്റുകൾ അഞ്ച് മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് കോർപ്പറേഷന്‍റെ നിലപാട്. സുരക്ഷ ഉറപ്പാക്കാതെ ഇനി മാലിന്യ നിക്ഷേപം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരും പ്ലാന്‍റ് സ്ഥിതി ചെയ്യുന്ന വടവുകോട് പഞ്ചായത്തും.