
മുംബൈ: കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ഒാഫീസ് ബോയിയുടെ കൈയിൽ നിന്ന് നാല് ലക്ഷം രൂപ തട്ടിയയാളെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ വി.പി റോഡ് പൊലീസ് ആണ് 44കാരൻ സയ്യദ് ഷരീഫ് ജലാലുദ്ധീനെ പിടികൂടിയത്. കൊറിയർ കമ്പനി ജീവക്കാരനായ കിഷൻ കോലി(22)യിൽ നിന്നാണ് പണം തട്ടിയത്.
ഇടപാടുകാരനിൽ നിന്ന് ശേഖരിച്ച നാല് ലക്ഷം രൂപയുമായി കോലി ഒാഫീസിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ഒാഫീസ് കെട്ടിടത്തിലേക്ക് കയറുമ്പോൾ ജലാലുദ്ധീൻ പിറകിൽ നിന്ന് വിളിക്കുകയും കണ്ണിലേക്ക് മുളകുപൊടി വിതറുകയുമായിരുന്നു. കോലിയുടെ കൈയിൽ നിന്ന് പണമടങ്ങിയ ബാഗ് തട്ടിയെടുത്ത ഇയാൾ ഒാടി രക്ഷപ്പെടുന്നതിനിടെ കോലി ബഹളം വെക്കുകയും പരിസരത്തുള്ളവർ ഒാടിക്കൂടുകയും ചെയ്തു. ജനക്കൂട്ടം വളഞ്ഞതോടെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ജലാലുദ്ധീൻ ഭീഷണി മുഴക്കി. ഇൗ സമയത്ത് ഇവിടെ പട്രോളിങിൽ ആയിരുന്ന പൊലീസ് സംഘം സ്ഥലത്ത് എത്തുകയും നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കീഴടക്കുകയും ചെയ്തു.
ജലാലുദ്ധീനെയും കോലിയെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ജലാലുദ്ധീനിൽ പണമടങ്ങിയ ബാഗും മുളകുപൊടിയും കണ്ടെത്തി. കോലിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കോലിയെ ദിവസങ്ങളോളം നിരീക്ഷിച്ചാണ് ഇയാൾ കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam